അഫ്ഗാനിസ്ഥാനിൽ പാകിസ്ഥാൻ വ്യോമാക്രമണം: ആശുപത്രി തകർന്നു 400 മരണം
കാബൂള്‍: അഫ്ഗാനിസ്ഥാനിലെ ആശുപത്രിക്ക് നേരെയുണ്ടായ പാകിസ്ഥാൻ വ്യോമാക്രമണത്തിൽ 400 പേർ കൊല്ലപ്പെട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പാകിസ്ഥാൻ വീണ്ടും അഫ്ഗാൻ വ്യോമാതിർത്തി ലംഘിച്ചതായും ആക്രമണത്തിൽ 250-ഓളം പേർക്ക് പരിക്കേറ്റതായും താലിബാൻ വക്താവ് അറിയിച്ചു. ലഹരിവിമുക്ത ആശുപത്രിയെ ലക്ഷ്യം വച്ചു നടന്ന ഈ ആക്രമണം ചികിത്സയിലായിരുന്ന നിരവധി പേരുടെ ദാരുണാന്ത്യത്തിന് കാരണമായെന്ന് താലിബാൻ കുറ്റപ്പെടുത്തി. എന്നാൽ തങ്ങൾ അഫ്ഗാനിസ്ഥാനിലെ സൈനിക താവളങ്ങളെ മാത്രമാണ് ലക്ഷ്യമിട്ടതെന്നാണ് പാകിസ്ഥാന്റെ ഔദ്യോഗിക നിലപാട്. നൻഗഹാർ പ്രവിശ്യയിലെ സൈനിക കേന്ദ്രങ്ങൾക്കാണ് തങ്ങൾ പ്രഹരമേൽപ്പിച്ചതെന്നും ആശുപത്രിക്ക് നേരെയുണ്ടായ ആക്രമണമെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും പാകിസ്ഥാൻ പ്രതികരിച്ചു.
അഫ്ഗാനിസ്ഥാനും പാകിസ്ഥാനും തമ്മിലുള്ള സൈനിക നീക്കങ്ങൾ മൂന്നാം ആഴ്ചയിലേക്ക് കടന്നതോടെ അതിർത്തിയിൽ സ്ഥിതിഗതികൾ അതീവ ഗുരുതരമായി തുടരുകയാണ്. അതിർത്തി പ്രദേശങ്ങളിൽ ഇരുപക്ഷവും രൂക്ഷമായ വെടിവെപ്പ് നടത്തുന്നുണ്ട്. ഈ ആക്രമണത്തിന് തൊട്ടുമുൻപ് നടന്ന മറ്റൊരു വെടിവെപ്പിൽ അഫ്ഗാനിസ്ഥാനിൽ നാല് പേർ കൊല്ലപ്പെട്ടിരുന്നു. അതിനു പിന്നാലെയാണ് വൻ ആൾനാശമുണ്ടാക്കിയ ഈ വ്യോമാക്രമണം റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.

