അമീബിക് മസ്തിഷ്‌കജ്വരം: നിർദേശങ്ങളടങ്ങിയ ഉത്തരവ് ആരോഗ്യ വകുപ്പ് പുറത്തിറക്കി
തിരുവനന്തപുരം: അമീബിക് മസ്തിഷ്‌കജ്വരം കൂടുതലായി റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ ആരോഗ്യവകുപ്പ് കർശന നിർദേശങ്ങളുമായി ഉത്തരവ് പുറത്തിറക്കി. ജലസംഭരണികളിൽ നിർബന്ധമായും ക്ലോറിനേഷൻ നടത്തണമെന്നാണ് ഉത്തരവിൽ വ്യക്തമാക്കുന്നത്. മലിനമായ കുളങ്ങൾ, തടാകങ്ങൾ, ഒഴുക്ക് കുറഞ്ഞ തോടുകൾ എന്നിവിടങ്ങളിൽ മുങ്ങി കുളിക്കരുതെന്നും, നീന്തൽ പരിശീലന കേന്ദ്രങ്ങളും വാട്ടർ തീം പാർക്കുകളുമടക്കമുള്ള സ്ഥലങ്ങളിലെ ജലാശയങ്ങളിൽ സ്ഥിരമായി ക്ലോറിനേഷൻ നടത്തണമെന്നും നിർദേശത്തിലുണ്ട്. ജലത്തിലെ ക്ലോറിന്റെ അളവ് പരിശോധന നടത്തി രജിസ്റ്ററിൽ രേഖപ്പെടുത്തണമെന്നും, ആവശ്യപ്പെടുന്ന അധികാരികൾക്ക് അത് ഹാജരാക്കണമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.
കുടിവെള്ളത്തിനുപയോഗിക്കുന്ന ജലസംഭരണികളിലും ക്ലോറിനേഷൻ നിർബന്ധമാണ്. ജലസ്രോതസ്സുകളിലേക്ക് ദ്രവമാലിന്യ കുഴലുകൾ ഒഴുക്കുന്നത് ഒഴിവാക്കണമെന്നും, ഖര മാലിന്യം നിക്ഷേപിക്കുന്നത് തടയണം. ഈ നിർദേശങ്ങൾ പാലിക്കുന്നുണ്ടെന്ന് പബ്ലിക് ഹെൽത്ത് ഓഫീസർമാരും ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥരും ഉറപ്പാക്കണം. നിയമലംഘനങ്ങൾ നടന്നാൽ പൊതുജനാരോഗ്യ നിയമപ്രകാരം നടപടി സ്വീകരിക്കുമെന്നും, ബന്ധപ്പെട്ട ഓഫീസർമാർ ആഴ്ചതോറും സംസ്ഥാന സർവൈലൻസ് ഓഫീസർക്ക് റിപ്പോർട്ട് നൽകണമെന്നും ഉത്തരവിൽ പറയുന്നു.

