അമൽ ബാബുവിന്റെ ഹൃദയം ഇനി മറ്റൊരാളിൽ തുടിക്കും: സംസ്ഥാനത്ത് വീണ്ടും ഹൃദയമാറ്റ ശസ്ത്രക്രിയ

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഹൃദയമാറ്റ ശസ്ത്രക്രിയ. മസ്തിഷ്ക മരണം സംഭവിച്ച അമല്‍ ബാബുവിന്റെ (25) ഹൃദയമാണ് മറ്റൊരു രോഗിക്ക് നല്‍കുക. തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ നിന്നും എറണാകുളം ലിസി ആശുപത്രിയിലേക്കാണ് ഹൃദയം എയര്‍ലിഫ്റ്റ് ചെയ്യുക.
അല്‍പ്പസമയം മുന്‍പാണ് അമലിന് മസ്തിഷ്ക മരണം സ്ഥിരീകരിച്ചത്. അഞ്ച് അവയവങ്ങളാണ് ദാനം ചെയ്യുന്നത്. പതിനൊന്നുമണിയോടെ ഹൃദയം എയര്‍ലിഫ്റ്റ് ചെയ്യുമെന്നാണ് വിവരം. ഹൃദയം, കരള്‍, കിഡ്നി, പാന്‍ക്രിയാസ് എന്നിവയാണ് ദാനം ചെയ്യുന്നത്. കിംസില്‍ ചികിത്സയില്‍ കഴിയുന്ന രോഗിക്ക് ഒരു കിഡ്നിയും കരളും പാന്‍ക്രിയാസും മാറ്റിവയ്ക്കും. ഒരു കിഡ്നി തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്കും നല്‍കും. ശസ്ത്രക്രിയ നടപടികള്‍ ആരംഭിച്ചുകഴിഞ്ഞു.
മലയിൻകീഴ് സ്വദേശിയാണ് മരിച്ച അമൽ ബാബു. നാല് ദിവസം മുൻപ് വാഹനാപകടത്തിൽ പരുക്കേറ്റാണ് തിരുവനന്തപുരം കിംസ് ആശുപത്രിയിലേക്ക് അമലിനെ കൊണ്ടുവരുന്നത്. ചികിത്സയിൽ കഴിയുന്നതിനിടെയാണ് അമലിന് മസ്തിഷ്ക മരണം സംഭവിക്കുന്നത്.