അയ്യപ്പന്റെ പേരില്‍ സ്വകാര്യ കമ്പനികളില്‍ നിന്നും സ്‌പോണ്‍സര്‍ഷിപ്പ് വാങ്ങുന്നത് ശരിയോ? അയ്യപ്പ സംഗമം സംഘടിപ്പിക്കുന്നത് ആര്?സർക്കാരിനോട് വിശദീകരണ റിപ്പോർട്ട് ആവശ്യപ്പെട്ടു ഹൈക്കോടതി

കൊച്ചി: ആഗോള അയ്യപ്പ സംഗമത്തില്‍, സർക്കാറിനോടും ദേവസ്വം ബോര്‍ഡിനോടും വിശദീകരണം തേടി ഹൈക്കോടതി.
ആരാണ് അയ്യപ്പ സംഗമം സംഘടിപ്പിക്കുന്നതെന്നും, എന്തുകൊണ്ടാണ് ആഗോള അയ്യപ്പ സംഗമമെന്ന് വിളിക്കുന്നുവെന്നും കോടതി ചോദിച്ചു. ആഗോള അയ്യപ്പ സംഗമം ഒരു രാഷ്ട്രീയ പരിപാടിയാണെന്ന് ചൂണ്ടിക്കാട്ടിയുള്ള ഹര്‍ജി പരിഗണിക്കുമ്പോഴാണ്, ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ നേതൃത്വത്തിലുള്ള അവധിക്കാല ബെഞ്ച് സര്‍ക്കാരിനോട് ഇക്കാര്യം ചോദിച്ചത്. ദേവസ്വം ബോര്‍ഡിന്റെ പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായി ദേവസ്വം ബോര്‍ഡാണ് പരിപാടി സംഘടിപ്പിക്കുന്നതെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. എന്നാൽ പ്ലാറ്റിനം ജൂബിലിയും അയ്യപ്പ സംഗമവുമായി എന്തു ബന്ധമാണുള്ളതെന്നും, അയ്യപ്പന്റെ പേരില്‍ മാത്രം പരിപാടി നടത്തുന്നത് എന്ത് കൊണ്ട് എന്നും കോടതി ആരാഞ്ഞു.
ആഗോള തലത്തില്‍ പ്രശസ്തമായ ശബരിമല ക്ഷേത്രത്തിനെ ആഗോള തീര്‍ത്ഥാടന കേന്ദ്രമാക്കാന്‍ ഇത്തരമൊരു പരിപാടിയുടെ ആവശ്യമുണ്ടോ? ദേവസ്വം ബോര്‍ഡിന് ശബരിമല കൂടാതെ മറ്റു ക്ഷേത്രങ്ങളുമുണ്ടല്ലോ? കൂടാതെ എങ്ങനെയാണ് പരിപാടി നടത്തുന്നതെന്ന കോടതിയുടെ ചോദ്യത്തിന്, സ്‌പോണ്‍സര്‍ഷിപ്പ് ഉപയോഗിച്ചാണ് പരിപാടി നടത്തുന്നതെന്നാണ് സര്‍ക്കാര്‍ മറുപടി നല്‍കിയത്. ഇതു ഞെട്ടൽ ഉളവാക്കുന്നതാണെന്നും , അയ്യപ്പന്റെ പേരില്‍ സ്വകാര്യ കമ്പനികളില്‍ നിന്നും സ്‌പോണ്‍സര്‍ഷിപ്പ് വാങ്ങുന്നത് ശരിയാണോയെന്നുമാണ് കോടതിയുടെ മറു ചോദ്യം. പരിപാടിയുടെ നടത്തിപ്പില്‍ സുതാര്യതയോ, സ്‌പോണ്‍സര്‍ഷിപ്പിന്റെ കാര്യത്തിൽ വ്യക്തതയോ ഇല്ല. അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട് നിരവധി ഹര്‍ജികള്‍ കൂടി കോടതിയിൽ നിലനിൽക്കെ, അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട സാമ്പത്തിക ചെലവുകളും ഫണ്ട് സമാഹരണവും സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനും ഹൈക്കോടതി നിര്‍ദേശം നല്‍കി. . ഹർജികളെല്ലാം ഈ മാസം ഒമ്പതിന് ഹൈക്കോടതിയിൽ പരിഗണിക്കും