ഇന്ത്യയും യുഎസും അടുത്ത സുഹൃത്തുക്കൾ; ചർച്ചയ്ക്ക് തയ്യാറെന്ന് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്, സ്വാഗതം ചെയ്ത് മോദി
വാഷിങ്ടൺ: ഇന്ത്യയുമായി വ്യാപാര ചർച്ചയ്ക്ക് തയ്യാറെന്ന് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. നിലപാട് സ്വാഗതം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇരു രാജ്യങ്ങളും തമ്മിൽ ധാരണയിലെത്താൻ തടസമുണ്ടാകില്ലെന്നും ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ അറിയിച്ചു.
എൻ്റെ വളരെ നല്ല സുഹൃത്തായ പ്രധാനമന്ത്രി മോദിയുമായി വരും ആഴ്ചകളിൽ സംസാരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. “ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര തടസ്സങ്ങൾ പരിഹരിക്കുന്നതിനായി ചർച്ചകൾ തുടരുന്നുണ്ട്. നമ്മുടെ മഹത്തായ രണ്ട് രാജ്യങ്ങൾക്കും വിജയകരമായ ഒരു തീരുമാനത്തിലെത്താൻ ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ലെന്ന് എനിക്ക് ഉറപ്പുണ്ട്,” ട്രംപ് സമൂഹ മാധ്യമത്തിൽ കുറിച്ചു. ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് 50 ശതമാനം തീരുവ യുഎസ് ഏർപ്പെടുത്തിയതിന് ആഴ്ചകൾക്ക് ശേഷമാണ് ഈ പ്രസ്താവന. റഷ്യയിൽ നിന്നും എണ്ണ വാങ്ങുന്നതിന് ഏർപ്പെടുത്തിയ 25 ശതമാനം അധിക പിഴയും ഇതിൽ ഉൾപ്പെടുന്നുണ്ട്.
ട്രംപുമായി സംസാരിക്കാൻ ആഗ്രഹിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും അഭിപ്രായപ്പെട്ടു. “ഇന്ത്യയും യുഎസും അടുത്ത സുഹൃത്തുക്കളും സ്വാഭാവിക പങ്കാളികളുമാണ്നമ്മുടെ രണ്ട് ജനതയ്ക്കും കൂടുതൽ ശോഭനവും സമൃദ്ധവുമായ ഭാവി ഉറപ്പാക്കാൻ നമ്മൾ ഒരുമിച്ച് പ്രവർത്തിക്കും. ഇ ഇന്ത്യ-യുഎസ് പങ്കാളിത്തത്തിൻ്റെ പരിധിയില്ലാത്ത സാധ്യതകൾ തുറക്കുന്നതിന് ഞങ്ങളുടെ വ്യാപാര ചർച്ചകൾ വഴിയൊരുക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്,” പ്രധാനമന്ത്രി നരേന്ദ്ര മോദി എക്സിൽ കുറിച്ചു.

