ഇറാനിൽ മനുഷ്യക്കുരുതി; മരണസംഖ്യ 555 ആയി, യുഎസുമായി ചര്‍ച്ചയില്ലെന്ന് ഇറാൻ
ടെഹ്റാൻ: ഇറാനിൽ അമേരിക്കയും ഇസ്രയേലും നടത്തുന്ന സംയുക്ത ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 555 ആയി ഉയർന്നതായി ഇറാനിയൻ റെഡ് ക്രസൻ്റ് സൊസൈറ്റി അറിയിച്ചു. രണ്ട് ദിവസമായി തുടരുന്ന സംഘർഷം ഇതുവരെ 131 നഗരങ്ങളെ ബാധിച്ചിട്ടുണ്ടെന്നും സംഘടന പുറത്തുവിട്ട കണക്കിൽ പറയുന്നു. ആക്രമണത്തെ “സയണിസ്റ്റ്–അമേരിക്കൻ ഭീകരാക്രമണം” എന്നാണ് റെഡ് ക്രസൻ്റ് വിശേഷിപ്പിച്ചത്.
അതേസമയം യുഎസുമായി യാതൊരു ചര്‍ച്ചയ്ക്കുമില്ലെന്ന് ഇറാൻ വ്യക്തമാക്കിയതായി ഇറാന് ദേശീയ സെക്യൂരിറ്റി കൗണ്‍സില്‍ സെക്രട്ടറി അലി ലാരിജാനി എക്സ് പോസ്റ്റിലൂടെയാണ് നിലപാട് അറിയിച്ചത്. ഡോണാൾഡ് ട്രംപ്നും ഇസ്രയേലിനുമെതിരെ രൂക്ഷ വിമർശനമാണ് അദ്ദേഹം ഉന്നയിച്ചത്.
അലി ഖമനേയിക്കെതിരായ കൊലപാതകത്തിന് പിന്നാലെ കടുത്ത നടപടികളുമായി മുന്നോട്ടുപോകുമെന്ന സൂചനയും ഇറാൻ നൽകിയിട്ടുണ്ട്. നിലവിലെ സാഹചര്യത്തിന് ഉത്തരവാദികൾ ട്രംപും ഇസ്രയേലുമാണെന്നും, ട്രംപിന്റെ നയങ്ങൾ മേഖലയെ അരാജകത്വത്തിലേക്ക് തള്ളിയിട്ടിരിക്കുകയാണെന്നും ലാരിജാനി ആരോപിച്ചു. ഇതോടെ പശ്ചിമേഷ്യയിലെ സ്ഥിതി കൂടുതൽ ആശങ്കാജനകമായി. ട്രംപ് തൻ്റെ ഭ്രാന്തന് സങ്കല്പ്പങ്ങളിലൂടെ മേഖലയെ അരാജകത്വത്തിലേക്ക് തള്ളിവിട്ടിരിക്കുകയാണ്. ഇപ്പോള്‍ കൂടുതല്‍ യുഎസ് സൈനികര്‍ കൊല്ലപ്പെടുമെന്ന് അദ്ദേഹം ഭയപ്പെടുന്നു. ഭ്രാന്തന് നടപടികളിലൂടെ സ്വയം നിര്‍മിച്ച ‘അമേരിക്ക ഫസ്റ്റ്’ നയം ‘ഇസ്രയേല്‍ ഫസ്റ്റ്’ എന്നാക്കി മാറ്റി. ഇസ്രയേലിന്റെ അധികാരക്കൊതിക്കു വേണ്ടി സ്വന്തം സൈനികരെ അയാള്‍ ബലികൊടുക്കുകയാണെന്നും ലാരിജാനി വ്യക്തമാക്കി.

