എലപ്പുള്ളിയിലെ മദ്യനിർമാണശാലയുടെ പ്രവർത്തനങ്ങൾ തടഞ്ഞ് പ്രദേശവാസികൾ

പാലക്കാട്: എലപ്പുള്ളിയിലെ ഒയാസിസ് മദ്യനിർമാണശാലയുടെ പ്രവർത്തനങ്ങൾക്ക് എത്തിയ സംഘത്തെ നാട്ടുകാരുടെ നേതൃത്വത്തിൽ തടഞ്ഞു.
നിർമാണ പ്രവർത്തനങ്ങൾക്കായി എത്തിയ മണ്ണു മാന്തി യന്ത്രങ്ങൾ ഉൾപ്പെടെയാണ് നാട്ടുകാർ തടഞ്ഞത്. എന്നാൽ കാട് വെട്ടിത്തളിക്കാനായാണ് എത്തിയതെന്ന് ഒയാസിസ് കമ്പനി പ്രതിനിധി പറയുന്നു. രാവിലെയാണ് മദ്യനിർമാണശാല ആരംഭിക്കുന്ന സ്ഥലത്തേയ്ക്ക് മണ്ണു മാന്തി യന്ത്രങ്ങൾ ഒയാസിസ് മദ്യനിർമാണ കമ്പനി എത്തിച്ചത്. വിവരമറിഞ്ഞെത്തിയ നാട്ടുകാരും സമരസമിതിയും ചേർന്നാണ് സംഘത്തെ തടഞ്ഞത്.
കോടതിയിൽ കേസ് നിലനിൽക്കുന്ന സാഹചര്യത്തിൽ മണ്ണു മാന്തി യന്ത്രങ്ങൾ ഉൾപ്പടെ ഭൂമിയിലേക്ക് കടത്തി വിടില്ലെന്നാണ് സമര സമിതി നിലപാട്. കാടുവെട്ടി തെളിക്കുന്നതിൻ്റെ മറവിൽ നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നതെന്ന് സമര സമിതി വ്യക്തമാക്കി. എന്നാൽ കാട് വെട്ടിതെളിയിക്കാനാണ് എത്തിയതെന്നും സർവ്വേ ഉൾപ്പെടെ നടത്തുന്നതേ ഉള്ളൂവെന്നും കമ്പനി അധികൃതർ പറഞ്ഞു.
പ്രതിഷേധത്തെ തുടർന്ന് മണ്ണുമാന്തി യന്ത്രങ്ങളുമായി മടങ്ങി പോയി. അതേസമയം ഇനിയും തിരികെ വരുമെന്ന സാധ്യത മുന്നിൽക്കണ്ട് സമരസമിതി പദ്ധതി പ്രദേശത്ത് പന്തൽക്കെട്ടിൽ സമരം ആരംഭിച്ചിട്ടുണ്ട്.