ഒൻപത് വയസുകാരിയുടെ കൈ മുറിച്ച് മാറ്റിയ സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ച് ഡിഎംഒ

പാലക്കാട്: പാലക്കാട് പല്ലശ്ശന സ്വദേശിയായ ഒൻപത് വയസുകാരിയുടെ കൈ മുറിച്ച് മാറ്റിയ സംഭവത്തിൽ അന്വേഷണത്തിനു ഉത്തരവിട്ട് ഡിഎംഒ. രണ്ട് ഡോക്ടർമാരെ അന്വേഷണത്തിനായി ഡോ. പത്മനാഭൻ, ഡോ.കാവ്യാ എന്നിവരെ നിയമിച്ചതായി പാലക്കാട് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. റിപ്പോർട്ട് കിട്ടിയുടൻ കടുത്ത നടപടി എടുക്കുമെന്ന് ഡിഎംഒ അറിയിച്ചു.
ചികിത്സാ പിഴവ് ആരോപിച്ച് പാലക്കാട് ജില്ലാ ആശുപത്രിക്കെതിരെ കുടുംബം രംഗത്തെത്തിയതിന് പിന്നാലെയാണ് ഡിഎംഒ നടപടിയെടുത്തത്.വീണു പരിക്കേറ്റ ഒൻപതുകാരിക്ക് മതിയായ ചികിത്സ ലഭിച്ചില്ലെന്നും ഒടുവിൽ കൈ മുറിച്ച് മാറ്റേണ്ടിവന്നെന്നുമാണ് കുട്ടിയുടെ കുടുംബം ഉന്നയിക്കുന്ന പരാതി. സെപ്തംബർ 24നാണ് സഹോദരനൊപ്പം കളിക്കുന്നതിനിടെ കുട്ടിക്ക് വീണ് പരിക്കേറ്റത്. തുടർന്ന് ചിറ്റൂർ താലൂക്ക് ആശുപത്രിയിൽ കാണിച്ചെങ്കിലും ജില്ലാ ആശുപത്രിക്ക് റഫർ ചെയ്യുകയാണ് ചെയ്തത്. അഞ്ചുദിവസം കഴിഞ്ഞ് തിരിച്ചു വന്നാൽ മതിയെന്ന് പറഞ്ഞു ജില്ലാ ആശുപത്രിയിൽ നിന്നും എക്സ് റേ എടുത്ത് പ്ലാസ്റ്റർ ഇട്ട് വിട്ടയച്ചു.
ഇതിനിടെ പെൺകുട്ടിയുടെ കയ്യിലെ നിറം മാറുകയും വേദന കൂടുകയും ചെയ്തതോടെ കുടുംബം മുപ്പതാം തീയതി വീണ്ടും ആശുപത്രിയിൽ എത്തി.
തുടർന്ന് ജില്ലാ ആശുപത്രിയിൽ നിന്നും കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്യുകയായിരുന്നു. മെഡിക്കൽ കോളേജ് ആശുപത്രിയിലെ ചികിത്സയിലാണ് കുട്ടിയുടെ കൈ മുറിച്ചു മാറ്റിയത്.