ഓണ വിപണിയിൽ കുടുംബശ്രീക്ക് റെക്കോർഡ് നേട്ടം; 40.44 കോടി രൂപയുടെ വിറ്റുവരവ്

തിരുവനന്തപുരം: ഓണവിപണിയിൽ കുടുംബശ്രീ സംരംഭകരും കൂട്ടുത്തരവാദിത്ത കൃഷി സംഘങ്ങളും (ജെ.എൽ.ജി) ചേർന്ന് ഇത്തവണ സ്വന്തമാക്കിയത് 40.44 കോടി രൂപയുടെ വിറ്റുവരവ്. ഓണം വിപണന മേളകൾ, ഓണസദ്യ വിതരണം, ഗിഫ്റ്റ് ഹാമ്പർ വിൽപ്പന തുടങ്ങിയ പദ്ധതികളിലൂടെയാണ് കുടുംബശ്രീ വിപണി സജീവമാക്കിയത്. 1943 ഓണ വിപണന മേളകളിൽ നിന്നുമാത്രം 31.9 കോടി രൂപയുടെ വരുമാനം കുടുംബശ്രീക്ക് ലഭിച്ചു. പോക്കറ്റ്മാർട്ട് ഇ-കൊമേഴ്സ് പ്ലാറ്റ്ഫോം വഴിയും സിഡിഎസുകൾ മുഖേനയും 98,910 ഓണ ഗിഫ്റ്റ് ഹാമ്പറുകൾ വിറ്റഴിച്ച് 6.3 കോടി രൂപ നേടിയിട്ടുണ്ട്. കൂടാതെ 1,22,557 ഓണസദ്യ ഓർഡറുകൾ പൂർത്തിയാക്കിയും 2.24 കോടി രൂപയുടെ വരുമാനവും നേടി.
‘ഓണക്കനി’ പച്ചക്കറി കൃഷിയും ‘നിറപ്പൊലിമ’ പൂകൃഷിയും വഴിയും കുടുംബശ്രീ അംഗങ്ങൾ 10.32 കോടി രൂപയുടെ വിറ്റുവരവ് നേടി. 8913 ഏക്കറിൽ കൃഷി ചെയ്ത 1378 ടൺ പച്ചക്കറിയും 1820 ഏക്കറിൽ ഉത്പാദിപ്പിച്ച 109 ടൺ പൂക്കളുമാണ് വിപണിയിലെത്തിച്ചത്.കഴിഞ്ഞ വർഷം 28.47 കോടി രൂപയായിരുന്ന കുടുംബശ്രീയുടെ ഓണകാല വരുമാനം ഇത്തവണ 40.44 കോടിയായി ഉയർന്നത് റെക്കോർഡ് നേട്ടമായി.