ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ അശ്ലീലവും നിയമവിരുദ്ധവുമായ ഉള്ളടക്കം നിയന്ത്രിക്കണമെന്ന് സുപ്രീം കോടതി
ഡൽഹി: ഓൺലൈൻ പ്ലാറ്റ്‌ഫോമുകളെ നിയന്ത്രിക്കണമെന്ന് കേന്ദ്രസർക്കാരിന് നിർദേശം നൽകി സുപ്രീംകോടതി. അശ്ലീലവും നിയമവിരുദ്ധവുമായ ഉള്ളടക്കം നിയന്ത്രിക്കുന്നതിന് സമിതി ഉണ്ടാക്കാനും കോടതി നിർദേശിച്ചു. യൂട്യൂബർമാരായ രൺവീർ അലഹബാദിയയും ആശിഷ് ചഞ്ച്ലാനിയും സമർപ്പിച്ച ഹർജികളിലാണ് നിർദേശം.
സോഷ്യൽ മീഡിയ കോണ്ടൻ്റുകൾ കൈകാര്യം ചെയ്യുന്നതിനായുള്ള നിയന്ത്രണങ്ങൾ കൊണ്ടുവരാൻ സുപ്രീം കോടതി കേന്ദ്രത്തിന് നാലാഴ്ച സമയം നൽകി. പൊതു ഉപഭോഗത്തിന് അനുയോജ്യമല്ലാത്ത കോണ്ടൻ്റ് ആണ് ഇതെന്ന തരത്തിലുള്ള മുന്നറിയിപ്പ് നൽകണമെന്നായിരുന്നു ജസ്റ്റിസ് ജോയ്‌മല്യ ബാഗ്‌ചിയുടെ പ്രസ്താവന.
സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്‌ത ഉള്ളടക്കങ്ങൾ നിരീക്ഷിക്കാനും നിയന്ത്രിക്കാനും ആരെങ്കിലും വേണമെന്നായിരുന്നു സുപ്രീംകോടതി ഇന്ന് പറഞ്ഞത്. സംസാര സ്വാതന്ത്ര്യം വിലമതിക്കാനാവാത്ത അവകാശമാണെങ്കിലും, വികൃതമാകാൻ പാടില്ലെന്ന് കേന്ദ്രസർക്കാരിനു വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത പറഞ്ഞു.

