കലാപത്തിന് ശേഷമുള്ള പ്രധാനമന്ത്രിയുടെ ആദ്യ മണിപ്പൂർ സന്ദർശനം; സുരക്ഷാക്രമീകരണങ്ങള്‍ ശക്തമാക്കി

ഇംഫാല്‍: മണിപ്പൂര്‍ കലാപത്തിന് ശേഷമുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദി മണിപ്പൂര്‍ സന്ദർശനം ശനിയാഴ്ചയെന്ന് റിപ്പോര്‍ട്ടുകള്‍. മണിപ്പൂര്‍ കലാപത്തിന് ശേഷമുള്ള മോദിയുടെ ആദ്യസന്ദര്‍ശനമാണിത്. മിസോറാം സന്ദര്‍ശനത്തിന് പിന്നാലെ മോദി മണിപ്പൂരില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം ഇംഫാലിലെ കാംഗ്‌ല കോട്ടയിലും ചുരാചന്ദ്പൂരിലെ പീസ് ഗ്രൗണ്ടിലുമായിരിക്കും പ്രധാനമന്ത്രിയുടെ പരിപാടികള്‍ നടക്കുക. അതിനാൽ ഇംഫാലിലും ചുരാചന്ദ്പൂരിലും സുരക്ഷാക്രമീകരണങ്ങള്‍ ആരംഭിച്ചു. എന്നാല്‍ ഇത് സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പുകളൊന്നും വന്നിട്ടില്ല. സന്ദര്‍ശനവുമായി ബന്ധപ്പെട്ട് നിരവധി മുന്നൊരുക്ക യോഗങ്ങള്‍ സംസ്ഥാനത്ത് നടക്കുന്നുണ്ട്.
ഭൂരിപക്ഷ സമുദായമായ മെയ്തിയെ പട്ടികവർഗ ലിസ്റ്റിൽ ഉൾപ്പെടുത്തണമെന്ന ഹൈക്കോടതി ഉത്തരവിനെത്തുടർന്ന് കുക്കി ഗോത്രവിഭാഗക്കാർ നടത്തിയ പ്രതിഷേധ മാർച്ച് അക്രമാസക്തമായതോടെയാണ് മണിപ്പൂരിൽ കലാപം ആരംഭിക്കുന്നത്. എന്നാൽ കലാപം ചെന്ന് അവസാനിച്ചത് മനുഷ്യമനസാക്ഷിയെ ഞെട്ടിപ്പിക്കുന്ന സംഭവങ്ങളിലൂടെയായിരുന്നു. 60,000 പേര്‍ പലായനം ചെയ്തു. മുഖ്യമന്ത്രിയുടെ ഉൾപ്പടെയുള്ളവരുടെ വീടുകള്‍ അഗ്‌നിക്കിരയാക്കുകയും സ്ത്രീകളും കുട്ടികളും അടക്കം 260ലേറെപ്പേരാണ് കൊല്ലപ്പെട്ടത്. കലാപത്തിന് പിന്നാലെ സ്വന്തം പാര്‍ട്ടിയില്‍ നിന്ന് എതിര്‍പ്പുയര്‍ന്നതോടെ മുഖ്യമന്ത്രിക്ക് രാജിവയ്‌ക്കേണ്ടി വന്നു. എന്നാൽ പുതിയ മുഖ്യമന്ത്രിയെ കണ്ടെത്തുന്നതിൽ ബിജെപി പരാജയപ്പെട്ടു. തുടര്‍ന്ന് സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തി.