കാലിക്കറ്റ് സർവകലാശാല വിസി നിയമനം; രാജ്ഭവൻ പുറത്തിറക്കിയ വിജ്ഞാപനത്തിനെതിരെ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു
കാലിക്കറ്റ് സർവകലാശാലയിലെ വൈസ് ചാൻസലർ നിയമനവുമായി ബന്ധപ്പെട്ട് രാജ്ഭവൻ പുറത്തിറക്കിയ വിജ്ഞാപനത്തിനെതിരെ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു ശക്തമായ പ്രതികരണം രേഖപ്പെടുത്തി. വിജ്ഞാപനം ഇറക്കിയത് തെറ്റാണെന്നും ഇത് സർക്കാരിന്റെ അധികാരത്തിലുള്ള കടന്നുകയറ്റമാണെന്നും മന്ത്രി ആരോപിച്ചു.
വിജ്ഞാപനത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും, സർക്കാർ ഇറക്കേണ്ട വിജ്ഞാപനം രാജ്ഭവൻ ഇറക്കിയത് ഫെഡറലിസത്തെ തകർക്കാനുള്ള നീക്കമാണെന്നും ആർ. ബിന്ദു വിമർശിച്ചു. ഇതിനെതിരെ ഹൈക്കോടതിയെ സമീപിക്കാനാണ് സർക്കാരിന്റെ തീരുമാനം.
സമീപകാലം വരെ ശാന്തമായിരുന്ന വിസി നിയമന വിഷയത്തിൽ വീണ്ടും സർക്കാർ-ഗവർണർ തർക്കം രൂക്ഷമാകുകയാണ്. സെർച്ച് കമ്മിറ്റിയിൽ നിന്നു കാലിക്കറ്റ് സർവകലാശാല പ്രതിനിധിയെ പിന്വലിക്കാൻ കഴിയില്ലെന്നതാണ് രാജ്ഭവന്റെ നിലപാട്. തன்னை ഒഴിവാക്കണമെന്ന പ്രൊ. എ. സാബുവിന്റെ അഭ്യർത്ഥനയും ഗവർണർ തള്ളിയിരുന്നു. സർവകലാശാലാ സെനറ്റാണ് പേരുകൾ മുന്നോട്ടുവച്ചതെന്നും, പ്രതിനിധിയെ ഒഴിവാക്കുക സെനറ്റിന്റെ ഉത്തരവാദിത്തമാണെന്നും രാജ്ഭവൻ മറുപടി നൽകി. കഴിഞ്ഞ ദിവസം തനതു നടപടിയിലൂടെ വിസി നിയമനത്തിനായി അപേക്ഷ ക്ഷണിച്ചിരുന്ന രാജ്ഭവൻ, ഡിസംബർ 5 വൈകിട്ട് 5നകം അപേക്ഷ സമർപ്പിക്കണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. കുറഞ്ഞത് പത്തു വർഷത്തെ പ്രൊഫസർ പദവിയിലെ പരിചയമുള്ളവർക്ക് അപേക്ഷിക്കാം.
കഴിഞ്ഞ രണ്ട് വർഷമായി കാലിക്കറ്റ് സർവകലാശാലയിൽ സ്ഥിരം വി.സിയില്ല. ഒക്ടോബർ 31ന് ഗവർണർ സെർച്ച് കമ്മിറ്റിയെ നിയമിച്ചു. എന്നാൽ, സെനറ്റ് പ്രതിനിധിയായ പ്രൊഫ. എ. സാബു കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കണമെന്ന് ഗവർണർക്ക് കത്ത് നൽകിയിരുന്നു.

