കേരളത്തിൽ അഞ്ച് പുതിയ ദേശീയപാതകള്‍ കൂടി യാഥാർഥ്യമാകുന്നു: നടപടികൾ ആരംഭിച്ചതായി മന്ത്രി മുഹമ്മദ് റിയാസ്

തിരുവനന്തപുരം: കേരളത്തിന്റെ പൊതുഗതാഗത നിലവാര ഉയർത്തികൊണ്ട് പുതിയ അഞ്ച് ദേശീയപാതകള്‍ കൂടി യാഥാർഥ്യമാകാൻ പോകുന്നുവെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. ഫേസ്ബുക് കുറിപ്പിലൂടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ഇതിന്റെ ഭാഗമായി വികസന പദ്ധതിരേഖ തയ്യാറാക്കാന്‍ നടപടികള്‍ തുടങ്ങി. മുഖ്യമന്ത്രി പിണറായി വിജയന് ഒപ്പം കേന്ദ്ര ഉപരിതല ഗതാഗതമന്ത്രിനിതിന്‍ ഗഡ്കരിയെ ഡല്‍ഹിയില്‍ സന്ദര്‍ശിച്ച വേളയിലാണ് കൂടുതല്‍ പാതകള്‍ ദേശീയപാത നിലവാരത്തിലേക്ക് ഉയര്‍ത്തണം എന്ന ആവശ്യം ഉന്നയിച്ചത്. തുടർന്ന് വിശദമായ നിർദ്ദേശം സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിക്കുകയും അതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ അഞ്ചു പുതിയ ദേശീയപാതകളുടെ പദ്ധതി രേഖ തയ്യാറാക്കുവാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുള്ളത് എന്നും മന്ത്രി കുറിപ്പിൽ പറയുന്നു.
രാമനാട്ടുകര – കോഴിക്കോട് എയര്‍പോര്‍ട്ട് റോഡ്, കണ്ണൂര്‍ വിമാനത്താവള റോഡ് ( ചൊവ്വ – മട്ടന്നൂര്‍ ), കൊടൂങ്ങല്ലൂര്‍ – അങ്കമാലി , വൈപ്പിന്‍ – മത്സ്യഫെഡ് ടൂറിസ്റ്റ് ഓഫീസ് റോഡ് എന്നിവ ദേശീയപാതാ നിലവാരത്തിലേക്ക് ഉയര്‍ത്തുന്നത്. കൂടാതെ
കൊച്ചി – മധുര ദേശീയപാതയില്‍ കോതമംഗലം, മൂവാറ്റുപുഴ ബൈപാസ് നിര്‍മാണത്തിനുള്ള പദ്ധതി രേഖയും തയ്യാറാക്കുന്നുണ്ട്. പദ്ധതി രേഖ തയ്യാറാക്കുന്നതിന് ഏജന്‍സിയെ തെരഞ്ഞെടുക്കുവാനുള്ള ടെന്‍ഡര്‍ നടപടികള്‍ ദേശീയപാതാ അതോറിറ്റി ആരംഭിച്ചതായും മന്ത്രി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ അറിയിച്ചു.
കേരളത്തിലെ ജനങ്ങളുടെ ദീര്‍ഘകാലത്തെ സ്വപ്നം യാഥാര്‍ഥ്യമാക്കുവാന്‍ എല്ലാ സഹായവും നല്‍കിയ കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിയോടും ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയനും പൊതുമരാമത്ത് വകുപ്പിന്റെ നന്ദിയും മന്ത്രി അറിയിച്ചു.