കേരളത്തിൽ മദ്യ നിർമാണം വർധിപ്പിച്ച് വിദേശത്തേക്ക് കയറ്റുമതി ചെയ്യും; മന്ത്രി എം ബി രാജേഷ്

പാലക്കാട്: കേരളത്തിൽ മദ്യ നിർമാണം വർധിപ്പിക്കണമെന്ന് മന്ത്രി എം ബി രാജേഷ്. തദ്ദേശീയമായി മദ്യ ഉൽപ്പാദനം വർധിപ്പിച്ച് വിദേശത്തേക്കും കയറ്റുമതി ചെയ്യാൻ കഴിയണം. പ്രദേശികമായ എതിർപ്പുകൾ വന്നാൽ, അത് പരിഗണിച്ച് മുന്നോട്ട് പോകാൻ കഴിയില്ലെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തിൻ്റെ മദ്യനയം 5 വർഷത്തേക്ക് ആക്കുന്നത് സർക്കാറിൻ്റെ പരിഗണനയിലാണ്. നിലവിൽ ഒരോ വർഷത്തിനുമായാണ് മദ്യനയം രൂപീകരിക്കുന്നത്. ഇത് മദ്യ നിർമ്മാണ വ്യവസായത്തെ ബാധിക്കുന്നുണ്ട്. ദീർഘകാല മദ്യനയം ഇല്ലാത്തതിനാൽ വ്യവസായികൾ കേരളത്തിൽ വരാൻ മടിക്കുകയും മദ്യനയം അടുത്ത വർഷം മാറുമോ എന്നതുമാണ് വ്യവസായികളുടെ ആശങ്ക. ഇത് പരിഹരിക്കാനായി ദീർഘകാല മദ്യനയം വേണമെന്നും ഇതു സംബന്ധിച്ച ചർച്ചകൾ നടക്കണമെന്നും മന്ത്രി എം ബി രാജേഷ് വ്യക്തമാക്കി.
കേരളത്തിൽ 9 ഡിസ്‌ലറികൾ ഉണ്ടായിട്ടും ചില സ്ഥാപിത താൽപ്പര്യക്കരാണ് തദ്ദേശീയമായ മദ്യ ഉൽപാദനത്തെ എതിർക്കുന്നത്. സ്ഥാപിത താൽപര്യങ്ങൾക്ക് മുമ്പിൽ വഴങ്ങില്ലെന്നും വിവാദങ്ങൾ ഉണ്ടാകുമെന്ന് കരുതി ചില ചുവടുവെപ്പുകൾ എടുക്കാതിരിക്കാൻ കഴിയില്ലെന്നും എം ബി രാജേഷ് കൂട്ടിച്ചേർത്തു.