കേരളത്തെ ഗ്ലോബൽ സ്‌കിൽ ഹബ്ബാക്കി വികസിപ്പിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി
തിരുവനന്തപുരം: സംസ്ഥാനത്തെ വ്യവസായിക പരിശീലന കേന്ദ്രങ്ങളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തി കേരളത്തെ ഗ്ലോബൽ സ്‌കിൽ ഹബ്ബാക്കി വികസിപ്പിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ദേശീയ, സംസ്ഥാന തലത്തിൽ പുരസ്‌ക്കാരങ്ങൾ നേടിയ അധ്യാപകരേയും വിദ്യാർത്ഥികളേയും അനുമോദിക്കുന്നതിനായി വ്യാവസായിക പരിശീലന വകുപ്പ് തിരുവനന്തപുരം നിശാഗന്ധിയിൽ സംഘടിപ്പിച്ച ‘മെറിടോറിയ 2025’ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വ്യാവസായിക പരിശീലന മേഖലയിൽ കാലഹരണപ്പെട്ട ട്രേഡുകൾക്ക് പകരം, ഇൻഡസ്ട്രി 4.0 ന്റെ ആവശ്യത്തിനായി നൂതന കോഴ്‌സുകൾ ആരംഭിക്കും. വ്യവസായ സ്ഥാപനങ്ങളുമായി കൈകോർത്ത് ഏറ്റവും ആധുനികമായ പരിശീലനം ഉറപ്പാക്കും. റോബോട്ടിക്‌സ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഇലക്ട്രിക് വെഹിക്കിൾ മെയിന്റനൻസ് തുടങ്ങിയ പുതിയ കോഴ്‌സുകൾക്ക് പ്രാധാന്യം നൽകുമെന്നും മന്ത്രി പറഞ്ഞു.
നൈപുണ്യ പരിശീലന വിഭാഗത്തിലെ 2025 ലെ ദേശീയ അദ്ധ്യാപക പുരസ്‌കാരം നേടിയ ജയേഷ് കണ്ണച്ചെൻതൊടിയ്ക്കും, അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ ദേശീയ തലത്തിലും സംസ്ഥാന തലത്തിലും റാങ്ക് ജേതാക്കളായ ട്രെയിനികൾക്കും, എസ്.സി.വി.റ്റി ട്രേഡ് ടെസ്റ്റിൽ സംസ്ഥാനതല റാങ്ക് ജേതാക്കളായ ട്രെയിനികൾക്കും അവരെ പരിശീലിപ്പിച്ച ഇൻസ്ട്രക്ടർമാർക്കും മന്ത്രി പുരസ്‌കാരം സമ്മാനിച്ചു. വ്യാവസായിക പരിശീലന വകുപ്പ് ഡയറക്ടർ സൂഫിയാൻ അഹമ്മദ്, അഡീഷണൽ ഡയറക്ടർ പി വാസുദേവൻ, ജോയിന്റ് ഡയറക്ടർ എ ഷമ്മി ബേക്കർ തുടങ്ങിയവർ പങ്കെടുത്തു.

