ഗൾഫ് സംഘർഷം: എസ്‌എസ്‌എൽസി, ഹയർസെക്കന്ററി പരീക്ഷകൾ മാറ്റി
തിരുവനന്തപുരം: ഗൾഫ് മേഖലയിലെ അസാധാരണ സാഹചര്യങ്ങൾ കണക്കിലെടുത്ത് സംസ്ഥാനത്തെ എസ്‌എസ്‌എൽസി, ഹയർസെക്കന്ററി പരീക്ഷാ തീയതികളിൽ മാറ്റം വരുത്തിയതായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. മാർച്ച് 5ന് നടത്താനിരുന്ന എസ്‌എസ്‌എൽസി പരീക്ഷയും മാർച്ച് 5, 6, 7 തീയതികളിലെ ഹയർസെക്കന്ററി പരീക്ഷകളും മാറ്റിയിട്ടുണ്ട്. പുതുക്കിയ തീയതികൾ പിന്നീട് പ്രഖ്യാപിക്കും.
യുദ്ധസമാന സാഹചര്യം കാരണം പരീക്ഷാ സെന്ററുകളിൽ വിദ്യാർത്ഥികൾക്ക് സമയത്ത് എത്താൻ ബുദ്ധിമുട്ടുണ്ടാകുന്ന സാഹചര്യം പരിഗണിച്ചാണ് തീരുമാനം. ഉപരിപഠന സാധ്യതകൾക്ക് ബാധകമാകാത്ത രീതിയിൽ വേണ്ട നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
യാത്രാ തടസ്സങ്ങളോ മറ്റ് സാങ്കേതിക കാരണങ്ങളോ മൂലം പരീക്ഷ എഴുതാൻ കഴിയാത്തവർ സ്കൂൾ പ്രിൻസിപ്പൽ മുഖേന പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് ഉടൻ അപേക്ഷ നൽകണം. ലഭിക്കുന്ന അപേക്ഷകൾ പരിശോധിച്ച് പരീക്ഷ എഴുതാൻ അനുകൂല സാഹചര്യം ഒരുക്കാൻ വകുപ്പ് മുൻഗണന നൽകുമെന്നും മന്ത്രി അറിയിച്ചു.

