ചരിത്രം നേട്ടത്തിൽ വിഴിഞ്ഞം തുറമുഖം; രാജ്യത്ത് ഏറ്റവും ഡ്രാഫ്റ്റ് കൂടിയ ചരക്കുകപ്പൽ, എം എസ് സി വെറോണ വിഴിഞ്ഞത്ത് നങ്കൂരമിട്ടു

തിരുവനന്തപുരം: ഇന്ത്യയിൽ ഇതുവരെ എത്തിയതിൽ ഏറ്റവും ഡ്രാഫ്റ്റ് കൂടിയ ചരക്കു കപ്പലിനെ സ്വീകരിച്ചു വിഴിഞ്ഞം തുറമുഖം ചരിത്രം സൃഷ്ടിച്ചു. വിഴിഞ്ഞത്തെ അഞ്ഞൂറാമത്തെ കപ്പല്‍ ആയി ഇന്ന് പുലര്‍ച്ചെ എത്തിയ എംഎസ്‌സി വെറോണയാണ് ഈ റെക്കോര്‍ഡ് കൂടി വിഴിഞ്ഞത്തിനു സമ്മാനിച്ചത്. എം എസ് സി വെറോണയ്ക്ക് സമുദ്ര നിരപ്പിൽ നിന്നും 17.1 മീറ്റർ ആഴമുണ്ട്. 17 മീറ്റര്‍ ആയിരുന്നു ഇതിനു മുന്നേയുള്ള ഇന്ത്യന്‍ തുറമുഖങ്ങളിലെ ഡ്രാഫ്റ്റ് റെക്കോര്‍ഡ്. ഇതുവരെ 30 അൾട്രാ ലാർജ് കണ്ടെയ്നർ വെസലുകളാണ് (ULCVs) വിഴിഞ്ഞത് കൈകാര്യം ചെയ്തത്. 2024 ഡിസംബറില്‍ ആരംഭിച്ച വാണിജ്യ പ്രവര്‍ത്തനങ്ങള്‍ക്കു പിന്നാലെ പത്ത് മാസത്തിനുള്ളിലാണ് ഈ നേട്ടം കൈവരിച്ചത്. ഇതുവരെ കൈകാര്യം ചെയ്ത ചരക്ക് 11 ലക്ഷം ടിഇയു പിന്നിട്ടു.
ലോക ചരക്കു കപ്പല്‍ ഗതാഗതത്തില്‍ വിഴിഞ്ഞത്തിന് എത്രത്തോളം പ്രാധാന്യമുണ്ടെന്നതിന്റെ തെളിവാണ് ഈ ചുരുങ്ങിയ കാലയളവില്‍ വന്നെത്തിയ 500 കപ്പലുകളെന്ന് മന്ത്രി വി എന്‍ വാസവന്‍ ഫേസ്ബുക്കില്‍ കുറിച്ചു. ഒരു ദിവസം രണ്ട് റെക്കോർഡ് ആണ് വിഴിഞ്ഞം തുറമുഖം സൃഷ്ടിച്ചിരിക്കുന്നത്. ലോകത്തിൻറെ ഏതു കോണിൽ പോയാലും ” വിഴിഞ്ഞം – തിരുവനന്തപുരം – കേരള – ഇന്ത്യ ” എന്ന ടാഗ് ലൈൻ കാണുമ്പോൾ ഓരോ മലയാളിക്കും ഉണ്ടാകുന്ന അഭിമാനം ചെറുതല്ലന്നും മന്ത്രി പറഞ്ഞു.