ടിവികെ തെറ്റ് ചെയ്തിട്ടില്ല, ജനങ്ങൾക്ക് സത്യം എന്തെന്നറിയാം: കരൂർ ദുരന്തത്തിൽ പ്രതികരണവുമായി വിജയ്

കരൂർ ആൾക്കൂട്ട ദുരന്തത്തിന്പിന്നാലെ വീഡിയോ സന്ദേശവുമായി ടിവികെ അധ്യക്ഷൻ വിജയ്. ഹൃദയം മുഴുവൻ വേദന മാത്രമാണെന്നും തന്നോടുളള സ്‌നേഹം കൊണ്ടാണ് ജനങ്ങള്‍ റാലിക്കെത്തിയതെന്നും വിജയ് പറഞ്ഞു. ഇത്രയും ആളുകള്‍ക്ക് ദുരിതം ബാധിക്കുമ്പോള്‍ എങ്ങനെയാണ് തനിക്ക് നാടുവിടാനാവുകയെന്നും ചില പ്രത്യേക സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ വേണ്ടിയാണ് അവിടേക്ക് വരാതിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനോട് എന്നെ എന്തുവേണമെങ്കിലും ചെയ്തോളൂവെന്നും ടിവികെ പ്രവർത്തകരുടെ മേൽ കൈവയ്ക്കരുതെന്നും വിജയ് അഭ്യർഥിച്ചു.
ജനങ്ങളുടെ സുരക്ഷയ്ക്കാണ് പ്രധാന്യം. പൊലീസ് അനുവദിച്ച സ്ഥലത്താണ് പ്രസംഗിച്ചതെന്നും എന്നാൽ, നടക്കാൻ പാടില്ലാത്തത് സംഭവിച്ചുപോയെന്നും വികാരാധീനനായി വിജയ് വീഡിയോ സന്ദേശത്തിൽ പറഞ്ഞു. അഞ്ച് ജില്ലകളിൽ ഒരു കുഴപ്പവും ഉണ്ടായിരുന്നില്ല. കരൂരിൽ മാത്രം എന്തുകൊണ്ട് ഇത് സംഭവിച്ചു?. പൊതുജനങ്ങൾക്ക് എല്ലാ സത്യവും മനസിലാകും. ടിവികെ തെറ്റൊന്നും ചെയ്തിട്ടില്ല. എങ്കിലും പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. കരൂർ ദുരന്തത്തിൽ പരിക്കേറ്റവരെയും, മരിച്ചവരുടെ കുടുംബങ്ങളെയും ഉടൻ സന്ദർശിക്കുമെന്നും വിജയ് വ്യക്തമാക്കി. ദുരന്തത്തിന്‍റെ ഉത്തരവാദിത്വം ഏറ്റെടുക്കാതെ ഗൂഢാലോചന സൂചിപ്പിച്ചുകൊണ്ടാണ് വിജയ്‍യുടെ പ്രതികരണം.