ട്രെയിനില്‍ നിന്നും പെൺകുട്ടിയെ തള്ളിയിട്ട സംഭവം; പ്രതിക്കെതിരെ വധശ്രമത്തിന് കേസെടുത്തു
തിരുവനന്തപുരം: ട്രെയിനില്‍ നിന്ന് പെൺകുട്ടിയെ റെയില്‍വേ പോലീസ് പ്രതിക്കെതിരെ വധശ്രമത്തിന് കേസെടുത്തു. റെയില്‍വേ ആക്ട് പ്രകാരമുള്ള വകുപ്പുകളും ഇയാള്‍ക്കെതിരെ ചുമത്തും. ഉച്ചയോടെ പ്രതിയെ കോടതിയില്‍ ഹാജരാക്കും.
കേരള എക്സ്പ്രസിൽ ആലുവയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന പെൺകുട്ടിയെ വർക്കലയെത്തിയപ്പോഴാണ് ഇയാൾ തള്ളിയിട്ടത്. ജനറൽ കമ്പാർട്ട്മെന്റിലാണ് ഇരുവരും യാത്രചെയ്തത്. പെൺകുട്ടിയുടെ നിലവിളി കേട്ട മറ്റ് യാത്രികരാണ് ചെയിൻ വലിച്ച് ട്രെയിൻ നിർത്തിയത്. പെണ്‍കുട്ടിയെ ദേഷ്യത്തില്‍ ചവിട്ടിയതാണെന്നാണ് പ്രതിയുടെ മൊഴി. വാതിലിനടുത്ത് നിന്ന് മാറാത്തതാണ് പ്രകോപന കാരണമെന്നും മാറാന്‍ ആവശ്യപ്പെട്ടിട്ടും പെണ്‍കുട്ടി മാറിയില്ലെന്നും പ്രതി മൊഴി നല്‍കി. മദ്യലഹരിയിലാണ് ചവിട്ടിയതെന്നും പെണ്‍കുട്ടികളെ മുന്‍പരിചയമില്ലെന്നും സുരേഷ് കുമാര്‍ പൊലീസിനോട് പറഞ്ഞു.
അതേസമയം, പെൺകുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആർപിഎഫ് ഉദ്യോഗസ്ഥർ അറിയിച്ചു. പെൺകുട്ടിയുടെ തലയ്ക്കും വയറിനുമാണ് പരിക്കേറ്റിരിക്കുന്നത് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ തുടരുന്ന പെൺകുട്ടിയെ വെൻ്റിലേറ്ററിൽ നിന്നും മാറ്റിയിട്ടുണ്ട്.

