ഡോക്ടര്‍ക്ക് എതിരേയുണ്ടായ ആക്രമണം മനുഷ്യ മന:സാക്ഷിയെ ഞെട്ടിക്കുന്നത്; മന്ത്രി വീണ ജോർജ്

തിരുവനന്തപുരം: താമരശേരി താലൂക്ക് ആശുപത്രിയില്‍ ഡോക്ടര്‍ക്ക് എതിരേയുണ്ടായ ആക്രമണം അത്യന്തം അപലപനീയമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മനുഷ്യ മനഃസാക്ഷിയെ ഞെട്ടിപ്പിക്കുന്നതും സംഭവത്തിൽ ശക്തമായ നിയമ സ്വീകരിക്കുമെന്നും മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ഡോക്ടര്‍ വിപിനെയാണ് സനൂപ് എന്നയാള്‍ കൊടുവാള്‍ ഉപയോഗിച്ച് വെട്ടിപരുക്കേല്‍പ്പിച്ചത്. അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ച ഒന്‍പതു വയസ്സുകാരിയുടെ പിതാവാണ് സനൂപ്. മകളെ കൊന്നവനല്ലേയെന്ന് ആക്രോശിച്ചായിരുന്നു ആക്രമണം.
അതേസമയം, ഡോക്ടറെ ആക്രമിച്ചതിൽ പ്രതിഷേധിച്ച് കോഴിക്കോട് ജില്ലയിലെ സർക്കാർ ഡോക്ടർമാർ പണിമുടക്കുമെന്ന് കെജിഎംഒഎ അറിയിച്ചു. ആരോഗ്യപ്രവർത്തകർക്ക് എതിരായ ആക്രമണങ്ങൾ തുടർക്കഥയാവുകയാണെന്നും കെജിഎംഒഎ ആരോപിച്ചു. താമരശേരി താലൂക്ക് ആശുപത്രിയിലെ എല്ലാ സേവനങ്ങളും കോഴിക്കോട്ടെ സർക്കാർ ആശുപത്രികളിലെ അവശ്യ സർവീസ് ഒഴികെയുള്ള സേവനങ്ങളും നിർത്തിവച്ചതായും കെജിഎംഒഎ അറിയിച്ചു.