തദ്ദേശ തെരഞ്ഞെടുപ്പ് നവംബര്‍-ഡിസംബര്‍ മാസങ്ങളിൽ
തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നവംബർ, ഡിസംബർ മാസങ്ങളിൽ നടക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എ ഷാജഹാന്‍ പറഞ്ഞു. ഡിസംബർ 20ന് മുമ്പ് തെരഞ്ഞെടുപ്പ് പ്രക്രിയകൾ പൂർത്തിയാക്കും. തെരഞ്ഞെടുപ്പിന് മുമ്പ് വോട്ടർ പട്ടിക ഒരിക്കൽ കൂടി പുതുക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഹരിതചട്ടം പാലിച്ചും പരിസ്ഥിതിസൗഹൃദമായിട്ടുമാണ് തദ്ദേശ തെരഞ്ഞെടുപ്പ് നടത്തുക. ഇതിനായി തെരഞ്ഞെടുപ്പ് കമീഷന്റെ നേതൃത്വത്തിൽ സംസ്ഥാനതലത്തിലും കലക്ടർമാരുടെ നേതൃത്വത്തിൽ ജില്ലകളിലും നിരീക്ഷണസമിതികൾ രൂപീകരിക്കും.പ്രചാരണത്തിനായി ഉപയോഗിക്കുന്ന സമഗ്രഹികളിൽ നിരോധിത വസ്തുക്കൾ രാഷ്ട്രീയപാർടികളും സ്ഥാനാർഥികളും ഉപയോഗിക്കാൻ പാടില്ല. നിരോധിതവസ്തുക്കൾ ഉപയോഗിച്ചതായി കണ്ടെത്തിയാൽ പിഴ ഈടാക്കും. തെരഞ്ഞെടുപ്പുപ്രചാരണ സമയത്തെ പരിസ്ഥിതിമലിനീകരണം, ശബ്ദമലിനീകരണം എന്നിവ തടയുന്നതിനുള്ള നിർദേശങ്ങൾ പൊതുജനങ്ങൾക്ക് cru.sec@kerala.gov.in എന്ന ഇ–-മെയിൽ വിലാസത്തിൽ ഒക്ടോബർ 10നുമുമ്പ്
സമർപ്പിക്കാം.
അതേ സമയം സംസ്ഥാനത്ത് സമഗ്ര വോട്ടർ പട്ടിക (SIR) പരിഷ്കരണം ഉടൻ നടപ്പാക്കുന്നത് തദ്ദേശ തിരഞ്ഞെടുപ്പിനെ ബാധിക്കുമെന്ന വിലയിരുത്തലിനെ തുടർന്ന്, അത് നീട്ടണമെന്ന നിലപാടാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ സ്വീകരിച്ചത്. ഇക്കാര്യം ചൂണ്ടികാട്ടി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് തെരഞ്ഞെടുപ്പ് ഓഫീസർ കത്ത് നൽകി.

