തെക്കൻ ലബനനിൽ വെളുത്ത ഫോസ്ഫറസ് പ്രയോഗം; ഇസ്രയേലിനെതിരെ ആരോപണവുമായി ഹ്യൂമൻ റൈറ്റ്സ് വാച്ച്
ടെഹ്റാൻ: തെക്കൻ ലബനീസ് ഗ്രാമങ്ങൾക്കെതിരെ ഇസ്രയേൽ വെളുത്ത ഫോസ്ഫറസ് പ്രയോഗിച്ചുവെന്നാരോപിച്ച് ഹ്യൂമൻ റൈറ്റ്സ് വാച്ച് രംഗത്ത്. ഗ്രാമങ്ങളിലെ വീടുകൾക്ക് മുകളിൽ പീരങ്കി വഴി ഫോസ്ഫറസ് വിതറുന്ന ഏഴ് ദൃശ്യങ്ങൾ ലഭിച്ചതായും സംഘടന വ്യക്തമാക്കി.
ലബനൻ തെക്കൻ മേഖലയിലെ യോഹർ നിവാസികൾക്ക് ഇസ്രയേൽ സൈന്യം മുൻകൂട്ടി ആക്രമണ മുന്നറിയിപ്പ് നൽകിയിരുന്നുവെന്നും പ്രദേശം ഒഴിഞ്ഞു പോകാൻ നിർദേശം നൽകിയതിന് മണിക്കൂറുകൾക്കകം ആക്രമണം നടന്നുവെന്നും ഹ്യൂമൻ റൈറ്റ്സ് വാച്ച് അറിയിച്ചു. ആക്രമണത്തിൽ ആളുകൾക്ക് പരിക്കേറ്റതായി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
ജനവാസ മേഖലയിൽ വൈറ്റ് ഫോസ്ഫറസ് പ്രയോഗിച്ചത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് സംഘടന ആരോപിച്ചു. അതിവേഗം തീപിടിക്കാൻ സാധ്യതയുള്ളതും ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നതുമായ രാസപദാർഥമാണ് വൈറ്റ് ഫോസ്ഫറസ്. അണുബാധ മുതൽ ശ്വാസതടസ്സം വരെ ഗുരുതര പ്രശ്നങ്ങൾ ഉണ്ടാക്കാൻ ഇതിന് കഴിയും.
ആക്രമണം അങ്ങേയറ്റം ആശങ്കാജനകമാണെന്നും മനുഷ്യരാശിക്ക് ഗുരുതര പ്രത്യാഘാതങ്ങൾ ഉണ്ടാക്കാമെന്നും ലബനൻ ഗവേഷകനായ രംസി ഖൈസ് പറഞ്ഞു. വിഷയത്തിൽ ഇതുവരെ ഇസ്രയേൽ പ്രതിരോധ സേന പ്രതികരിച്ചിട്ടില്ല.

