പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക് ജയിൽ മോചിതനായി
ജമ്മു കശ്മീർ: ദേശീയ സുരക്ഷാ നിയമപ്രകാരം കരുതൽ തടങ്കലിലായിരുന്ന പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക് മോചിതനായി. 2025 സെപ്റ്റംബറിൽ ലേയിൽ നടന്ന പ്രതിഷേധത്തെ തുടർന്നാണ് വാങ്ചുകിനെ കരുതൽ തടങ്കലിലാക്കിയിരുന്നത്. ശനിയാഴ്ച ഉച്ചയോടെ കരുതൽ തടങ്കൽ പിൻവലിക്കുന്നതായി കേന്ദ്ര സർക്കാർ ഉത്തരവ് പുറത്തിറക്കിയതിനെ തുടർന്നാണ് മോചനം.
രാജസ്ഥാനിലെ ജോധ്പുർ സെൻട്രൽ ജയിലാണ് വാങ്ചുക് തടവിൽ കഴിഞ്ഞിരുന്നത്. തുടക്കത്തിൽ ലേയിൽ ഉണ്ടായ സംഘർഷത്തിൽ നാലുപേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിന് വാങ്ചുക് പ്രേരണ നൽകിയതാണെന്ന് കേന്ദ്ര സർക്കാർ മുൻപ് സുപ്രീം കോടതിയിൽ വാദിച്ചിരുന്നു.
വാങ്ചുകിനെ കസ്റ്റഡിയിലെടുത്തതിന് പിന്നാലെ ലേയിലെ സാഹചര്യം ശാന്തമായതായി കേന്ദ്രം അറിയിച്ചു. ലഡാക്കിൽ സമാധാനവും സ്ഥിരതയും പരസ്പര വിശ്വാസവും ശക്തിപ്പെടുത്താൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും, ഈ ലക്ഷ്യം മുൻനിർത്തി നടത്തിയ ചർച്ചകൾക്ക് പിന്നാലെയാണ് വാങ്ചുകിന്റെ കരുതൽ തടങ്കൽ പിൻവലിക്കാൻ തീരുമാനിച്ചതെന്നും കേന്ദ്രം വ്യക്തമാക്കി.

