പലസ്തീനെ സ്വതന്ത്ര രാഷ്ട്രമാക്കി ഫ്രാന്‍സ് ഉൾപ്പടെ ആറ് രാജ്യങ്ങൾ കൂടി അംഗീകരിച്ചു

ന്യൂയോര്‍ക്ക്: യുകെ, കാനഡ ഫ്രാന്‍സ് ഉള്‍പ്പെടെ ആറ് രാജ്യങ്ങളും പലസ്തീനിനെ സ്വതന്ത്ര രാഷ്ട്രമാക്കി പ്രഖ്യാപിച്ചു. ഫ്രാന്‍സിനൊപ്പം അന്‍ഡോറ, ബെല്‍ജിയം, ലക്‌സംബര്‍ഗ്, മാള്‍ട്ട, മൊണാകോ എന്നീ രാജ്യങ്ങളാണ് പൊതു സഭയ്ക്കിടെയിലെ ഉന്നതതല ഉച്ചകോടിയിലാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.
ഇതിന് മുന്‍പ് ഓസ്‌ട്രേലിയ, കാനഡ, പോര്‍ച്ചുഗല്‍, യുകെ തുടങ്ങിയ രാജ്യങ്ങളും പലസ്തീനിനെ രാഷ്ട്രമായി അംഗീകരിച്ചിരുന്നു. യുഎസ് പ്രസിഡന്റിന്റെ രണ്ട് ദിവസത്തെ യുകെ സന്ദര്‍ശനത്തിനിടെയായിരുന്നു ഈ വാര്‍ത്ത പുറത്തുവന്നത്. പിന്നാലെ ഇത് “ഭീകരതയ്ക്കുള്ള പ്രതിഫലം” ആണെന്ന് ആരോപണവുമായി ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു രംഗത്തെത്തി. എന്നാല്‍ സമാധാനകരാര്‍ ലക്ഷ്യമാക്കി പ്രവര്‍ത്തിക്കേണ്ടത് തങ്ങളുടെ ധാര്‍മിക ഉത്തരവാദിത്വമാണെന്ന് യുകെ മന്ത്രിസഭ വ്യക്തമാക്കി.
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പലസ്തീനിനെ അംഗീകരിക്കുന്നതിനുള്ള തീരുമാനം സ്വീകരിക്കാനാകില്ലെന്ന് തുറന്നടിച്ചു. ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മറുമായി നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തിലാണ് ട്രംപ് പ്രതികരിച്ചത്.
ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍, “ഉചിതമായ സമയം വന്നതോടെയാണ് നമ്മള്‍ ഇന്ന് ഇവിടെ കൂടിയിരിക്കുന്നത്” എന്ന് വ്യക്തമാക്കി. ഫ്രാന്‍സ് പലസ്തീനിനെ സ്വതന്ത്ര രാഷ്ട്രമാക്കി അംഗീകരിക്കുന്നതായി അദ്ദേഹം പ്രഖ്യാപിച്ചു.
ലോക സമൂഹത്തിന്റെ 80 ശതമാനവും പലസ്തീനിന്റെ രാഷ്ട്രാവകാശത്തെ പിന്തുണയ്ക്കുന്നു. ഐക്യരാഷ്ട്രസഭയിലെ 193 രാജ്യങ്ങളില്‍ 147 എണ്ണം ഇതിനകം തന്നെ പലസ്തീനിനെ അംഗീകരിച്ചിരുന്നു. കഴിഞ്ഞവര്‍ഷം സ്‌പെയിന്‍, നോര്‍വേ, ഐര്‍ലന്‍ഡ് എന്നീ രാജ്യങ്ങളും ഇതേ തീരുമാനം സ്വീകരിച്ചിരുന്നു.