പാചകവാതക പ്രതിസന്ധി;; സംസ്ഥാനത്ത് 24 മണിക്കൂർ നിരീക്ഷണ കേന്ദ്രങ്ങൾ ശക്തമാക്കി
തിരുവനന്തപുരം: പാചകവാതക ക്ഷാമം രൂക്ഷമായതോടെ സംസ്ഥാനത്ത് നിരീക്ഷണ സംവിധാനം വിപുലീകരിച്ചു. സെക്രട്ടേറിയറ്റിൽ 10 ഉന്നത ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന നിയന്ത്രണ കേന്ദ്രം ആരംഭിച്ചു. മൂന്ന് ഘട്ടങ്ങളിലായി പ്രവർത്തനം നടത്തും.
പൂഴ്ത്തിവയ്പ്പ്, കരിഞ്ചന്ത, അമിതവില ഈടാക്കൽ, സിലിണ്ടറുകളിൽ തൂക്കക്കുറവ് എന്നിവ തടയാൻ കർശന പരിശോധനകൾ നടത്തും. സംസ്ഥാന തലത്തിലെ കേന്ദ്രത്തിനൊപ്പം എല്ലാ ജില്ലകളിലും കളക്ടർമാരുടെ മേൽനോട്ടത്തിൽ പ്രത്യേക നിരീക്ഷണ കേന്ദ്രങ്ങൾ പ്രവർത്തിക്കും.
രാജ്യത്തുടനീളം നിലനിൽക്കുന്ന പാചകവാതക ക്ഷാമം വീടുകളെയും ഹോട്ടൽ മേഖലയെയും ബാധിച്ചിരിക്കുകയാണ്. പശ്ചിമേഷ്യയിലെ സംഘർഷങ്ങളെ തുടർന്നുണ്ടായ ഇറക്കുമതി തടസ്സം മൂലം വിതരണത്തിൽ വലിയ കുറവുണ്ടായിട്ടുണ്ട്.
ഹോട്ടലുകൾക്കുള്ള വാണിജ്യ സിലിണ്ടറുകളുടെ വിതരണം താൽക്കാലികമായി നിയന്ത്രിച്ചിട്ടുണ്ട്. ആശുപത്രികൾ, സ്കൂളുകൾ, അനാഥാലയങ്ങൾ തുടങ്ങിയ അടിയന്തര ആവശ്യങ്ങൾക്കുള്ള മേഖലകൾക്ക് മുൻഗണന നൽകാനാണ് നിർദേശം.

