പാർട്ടി നിർദേശിച്ചാൽ മത്സരിക്കാൻ തയ്യാറെന്ന് രമേശ് പിഷാരടി
വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പാലക്കാട് കോൺഗ്രസ് സ്ഥാനാർത്ഥിയാകുമെന്ന റിപ്പോർട്ടുകൾ തള്ളാതെ സിനിമാ താരം രമേഷ് പിഷാരടി. ഇതുവരെ പാർട്ടി നേതൃത്വത്തിൽ നിന്ന് ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ലെന്നും നിർദേശം ലഭിച്ചാൽ മത്സരിക്കാൻ തയ്യാറാണെന്നും പിഷാരടി മാധ്യമങ്ങളോട് പറഞ്ഞു.
പാർട്ടിയുടെ പേരിൽ പാലക്കാട് മാത്രമല്ല, എവിടെയായാലും മത്സരിക്കാൻ അവസരം ലഭിക്കുന്നത് അംഗീകാരമാണെന്ന് അദ്ദേഹം വ്യക്തമാക്കി. നിർദേശം ലഭിക്കാത്ത പക്ഷവും കോൺഗ്രസ് പ്രവർത്തകനായി തുടരുമെന്നും അദ്ദേഹം പറഞ്ഞു. ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ പ്രാർത്ഥിച്ച ശേഷമായിരുന്നു പ്രതികരണം.
ഇതുവരെ പാർട്ടി നേതൃത്വം ബന്ധപ്പെട്ടിട്ടില്ലെന്നും, കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലും തന്റെ പേര് ഉയർന്നുവന്നത് ശ്രദ്ധിച്ചിരുന്നുവെന്നും പിഷാരടി പറഞ്ഞു. ഭരണമില്ലാത്ത സമയത്തും താൻ കോൺഗ്രസുകാരനാണെന്ന് തുറന്നുപറഞ്ഞ നിലപാടിനുള്ള അംഗീകാരമായിട്ടാകാം തന്റെ പേര് ഉയരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നേതൃത്വം ആവശ്യപ്പെട്ടാലും ഇല്ലെങ്കിലും പരാതിയില്ലെന്നും, ആവശ്യപ്പെട്ടാൽ മത്സരിക്കാനും ഇല്ലെങ്കിൽ പ്രചാരണത്തിനിറങ്ങാനും തയ്യാറാണെന്നും അദ്ദേഹം ആവർത്തിച്ചു. ഏത് മണ്ഡലമായാലും കൈപ്പത്തി അടയാളത്തിൽ മത്സരിക്കുകയാണ് പ്രധാനമെന്നും പിഷാരടി വ്യക്തമാക്കി.

