ബാലരാമപുരത്തെ രണ്ടുവയസ്സുകാരിയുടെ കൊലപാതകത്തില്‍ അമ്മയും അറസ്റ്റില്‍
തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ടുവയസുകാരിയെ കിണറ്റിൽ എറിഞ്ഞുകൊന്ന കേസിൽ അമ്മ ശ്രീതു അറസ്റ്റിൽ. തമിഴ്നാട്ടിൽ നിന്നുമാണ് ബാലരാമപുരം പൊലീസ് പിടികൂടിയത്. കൊലപാതകത്തില്‍ പങ്കുണ്ടെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് ശ്രീതുവിനെയും കേസില്‍ അറസ്റ്റ് ചെയ്തത്. ഇന്ന് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും.
കുഞ്ഞിൻ്റെ ജന്മശേഷമാണ് കുടുംബത്തിൽ സാമ്പത്തിക ബുദ്ധിമുട്ട് വന്നതെന്ന് ജോത്സ്യൻ പറഞ്ഞതായി ശ്രീതു മൊഴി നൽകിയിരുന്നു. ജ്യോത്സ്യൻ്റെ നിർദേശപ്രകാരം പ്രതിക്രിയക്ക് വേണ്ടി പലതവണയായി കുട്ടിയുടെ തല മൊട്ടയടിച്ചിരുന്നുവെന്നും മൊഴിയിൽ പറയുന്നു. കുഞ്ഞിനെ കൊലപ്പെടുത്തിയ കേസില്‍ ശ്രീതുവിന്റെ സഹോദരന് ഹരികുമാറിനെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. സഹോദരിയോടുള്ള കടുത്ത വിരോധം മൂലമാണ് ഹരികുമാർ കുഞ്ഞിനെ കൊന്നതെന്നും സഹോദരൻ പറഞ്ഞു.
കഴിഞ്ഞ ജനുവരിയിലാണ് ബാലരാമപുരത്തെ ശ്രീതുവിന്റെ മകള്‍ രണ്ടുവയസ്സുകാരിയായ ദേവേന്ദുവിനെ കിണറ്റില്‍ മരിച്ചനിലയിൽ കണ്ടെത്തിയത്. ആദ്യം കുഞ്ഞിനെ വീട്ടില്‍നിന്ന് കാണാതായെന്നായിരുന്നു ശ്രീതുവിന്റെ പരാതി.തുടര്‍ന്ന് നാട്ടുകാരും പോലീസും തിരച്ചില്‍ നടത്തുന്നതിനിടെയാണ് കിണറ്റില്‍നിന്ന് മൃതദേഹം കണ്ടെത്തിയത്. ആദ്യം ഹരികുമാർ കുറ്റംസമ്മതിച്ചിരുന്നെങ്കിലും, പിന്നീട് കുഞ്ഞിനെ കൊന്നത് സഹോദരി ശ്രീതുവാണ് എന്ന മൊഴിയും ഇയാൾ നൽകിയിരുന്നു. ഇതിനുപിന്നാലെയാണ് കേസിൽ കുഞ്ഞിൻ്റെ അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തത്.

