ബിഹാർ വോട്ടർപട്ടിക പരിഷ്കരണം; തിരിച്ചറിയൽ രേഖയായി ആധാറിനെ പരിഗണിക്കാൻ തെരഞ്ഞെടുപ്പ് കമ്മിഷന് സുപ്രിംകോടതിയുടെ നിർദ്ദേശം

ന്യൂഡൽഹി ബിഹാര്‍ പ്രത്യേക തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിൽ സുപ്രധാന നിരീക്ഷണവുമായി സുപ്രീം കോടതി. വോട്ടർപട്ടികയിൽ തെരഞ്ഞെടുപ്പ് കമീഷൻ നിർദേശിച്ച 11 രേഖകൾക്ക് പുറമെ 12-മത്തെ രേഖയായി ആധാറിനെ ഉൾപ്പെടുത്താൻ തെരഞ്ഞെടുപ്പ് കമ്മീഷനോട് കോടതി നിർദേശിച്ചു. തിരിച്ചറിയൽ രേഖ എന്ന നിലയിൽ ഉൾപ്പെടുത്താനാണ് നിർദ്ദേശം. ആധാർ പൗരത്വ രേഖയല്ലെന്നും ഔദ്യോഗിക രേഖയാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് കോടതി വ്യക്തമാക്കി. സൂര്യകാന്ത്, ജോയ്‌മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്.
ആധാർ ഒരു തിരിച്ചറിയൽ രേഖ മാത്രമാണെന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാദം. വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തുന്നതിനുള്ള രേഖയായി ആധാർ കാർഡ് ഇസിഐ ഉദ്യോഗസ്ഥർ സ്വീകരിക്കുന്നില്ലെന്നും ഇസിഐ വ്യക്തമാക്കിയ പതിനൊന്ന് രേഖകളിൽ ഏതെങ്കിലും ഹാജരാക്കണമെന്ന വ്യവസ്ഥയുണ്ടെന്നും ചൂണ്ടിക്കാട്ടി ആർജെഡിയും മറ്റ് ഹർജിക്കാരും സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ ഉത്തരവ്.
കോടതി ആദ്യമായി ജൂലൈ 10 നാണു ആദ്യമായി വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തുന്നതിന് ആധാർ കാർഡും റേഷൻ കാർഡും ഇലക്ടറൽ ഫോട്ടോ ഐഡന്റിറ്റി കാർഡും പരിഗണിക്കാൻ ഇസിഐയോട് നിർദേശിച്ചത്. ഓഗസ്റ്റ് 22ന്, കരട് പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ട വ്യക്തികൾക്ക് ആധാർ കാർഡോ മറ്റ് 11 രേഖകളോ സഹിതം ഉൾപ്പെടുത്തുന്നതിനുള്ള അപേക്ഷകൾ സമർപ്പിക്കാമെന്നും കോടതി ഉത്തരവിട്ടു.