ഭരണഘടനാവിരുദ്ധ പ്രസംഗ കേസ്; സജി ചെറിയാന് അനുകൂലമായ റിപ്പോർട്ട് തിരിച്ചയച്ചു
ആലപ്പുഴ: മന്ത്രി സജി ചെറിയാന്റെ ഭരണഘടനാ വിരുദ്ധ പ്രസംഗവുമായി ബന്ധപ്പെട്ട അന്വേഷണം അവസാനിപ്പിക്കാമെന്ന ശുപാർശ ചെയ്ത അന്വേഷണ റിപ്പോർട്ട് ക്രൈം ബ്രാഞ്ച് മേധാവി മടക്കി അയച്ചു. പ്രസംഗം ലൈവ് ചെയ്ത ഫോൺയും അക്കൗണ്ടും കണ്ടെത്താനായില്ലെന്നായിരുന്നു റിപ്പോർട്ടിലെ വിശദീകരണം.
അക്കൗണ്ട് കണ്ടെത്താൻ സൈബർ സഹായം തേടാത്തതെന്തെന്ന് ചോദിച്ച ക്രൈംബ്രാഞ്ച് മേധാവി കൂടുതൽ തെളിവുകൾ ശേഖരിക്കണമെന്ന് അന്വേഷണ സംഘത്തിന് നിർദേശം നൽകി. പത്തനംതിട്ട ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. തെളിവുകൾ ശേഖരിക്കാത്തതിൽ അന്വേഷണസംഘത്തിന് വിമർശനവും ഉയർന്നു.
മല്ലപ്പള്ളിയിൽ നടത്തിയ വിവാദ പ്രസംഗത്തെ തുടർന്ന് സജി ചെറിയാൻ മന്ത്രിസ്ഥാനം രാജിവെച്ചിരുന്നു. പിന്നാലെ നടത്തിയ അന്വേഷണത്തിൽ ക്ലീൻ ചിറ്റ് ലഭിച്ചതോടെ അദ്ദേഹം മന്ത്രിസ്ഥാനത്തേക്ക് തിരിച്ചെത്തുകയും ചെയ്തു.

