മലബാർ ദേവസ്വം ബോർഡിന്റെ ഉത്തരവ് വിവാദത്തിൽ; സംഗമത്തിൽ പങ്കെടുക്കുന്നവർ തനത് ഫണ്ട് ഉപയോഗിക്കണം.
പത്തനംതിട്ട: മലബാർ ദേവസ്വം ബോർഡ് ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട പുറത്തിറക്കിയ ഉത്തരവ് വിവാദത്തിൽ. പമ്പയിലെ അയ്യപ്പ സംഗമത്തിൽ പങ്കെടുക്കാൻ പോകുന്നവർക്ക് തനത് ഫണ്ട് ഉപയോഗിക്കാമെന്നാണ് ഉത്തരവ്. മലബാർ ദേവസ്വം ബോർഡിന് കീഴിലുള്ള ജീവനക്കാർക്ക് പമ്പയിലേക്ക് പോകാനുള്ള യാത്ര ചെലവടക്കം ക്ഷേത്രങ്ങളുടെ തനത് ഫണ്ടിൽ നിന്ന് വിനിയോഗിക്കാമെന്നാണ് ഉത്തരവിൽ പറയുന്നത്. അതേസമയം, ഉത്തരവ് ഹൈക്കോടതി നിർദേശത്തിന്റെ ലംഘനമാണെന്നുള്ള ആക്ഷേപവും ഉയരുന്നുണ്ട്.
ആഗോള അയ്യപ്പ സംഗമത്തിലേക്ക് മലബാർ ദേവസ്വം ബോർഡ് പ്രതിനിധികളെ അയക്കണമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് അഭ്യർത്ഥിച്ചിരുന്നു. അതെ തുടർന്നാണ് തനത് ഫണ്ട് വിനയോഗിച്ചു സംഗമത്തിന് പോകാൻ അനുമതി നൽകിയത്. സ്പോൺസർഷിപ്പ് വഴിയാണ് അയ്യപ്പ സംഗമമെന്നും ദേവസ്വം ഫണ്ടുകൾ സംഗമത്തിനായി ഉപയോഗിക്കില്ലെന്നും സർക്കാർ കോടതിയിൽ ഉറപ്പ് നൽകിയിരുന്നു. ഇത് ലംഘിക്കുന്ന ഉത്തരവാണ് ഇപ്പോൾ മലബാർ ദേവസ്വം ബോർഡ് പുറത്തിറക്കിയിരിക്കുന്നത്.
അയ്യപ്പ സംഗമത്തിനായുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ഫണ്ട് സ്പോൺസർഷിപ്പ് വഴിയാണെന്നും 7 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നതായും ദേവസ്വം മന്ത്രി വി എൻ വാസവൻ പറഞ്ഞു. ദേവസ്വം ബോർഡിനോ സർക്കാരിനോ പരിപാടികൊണ്ടു ബാധ്യത വരില്ല. എന്നാൽ ആഗോള അയ്യപ്പ സംഗമത്തിൽ ദേവസ്വം ബോർഡിന്റെ ക്ഷണം സ്വീകരിച്ചത് തമിഴ്നാട് സർക്കാർ മാത്രമാണ്. തമിഴ്നാട്ടിൽ നിന്നുള്ള മന്ത്രിമാരായ പി കെ ശേഖർ ബാബു, പളനിവേൽ ത്യാഗരാജൻ എന്നിവരാണ് ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുന്നത്. സംഗമത്തിലെ മറ്റ് ക്ഷണിതാക്കളെല്ലാം കേരളത്തിലെ മന്ത്രിമാരും ഉദ്യോഗസ്ഥരുമാണ്.

