മുജ്താബ ഖമനേയി ഇറാൻ്റെ പുതിയ പരമോന്നത നേതാവായി?മുജ്താബ ഖമനേയി
ആയത്തൊള്ള ഖമനേയിയുടെ മകനായ മുജ്താബ ഖമനേയിയെ ഇറാൻ്റെ പുതിയ പരമോന്നത നേതാവായി തെരഞ്ഞെടുത്തതായി റിപ്പോർട്ടുകൾ. ഐആർജിസിയുടെ ശക്തമായ പിന്തുണയോടെയാണ് തീരുമാനം ഉണ്ടായതെന്ന് ഇറാൻ, ഇസ്രയേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. Assembly of Experts ആണ് പരമോന്നത നേതാവിനെ തെരഞ്ഞെടുക്കാനുള്ള അധികാരം വഹിക്കുന്നത്. ഐആർജിസിയുടെ സമ്മർദത്തിന് വഴങ്ങിയാണെന്നാണ് മുജ്തബയെ തെരഞ്ഞെടുക്കാൻ അസംബ്ലി തീരുമാനിച്ചതെന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
ഇസ്രയേൽ-അമേരിക്ക സംയുക്താക്രമണത്തിൽ ഖമനേയി കൊല്ലപ്പെട്ടതോടെ അധികാര കൈമാറ്റത്തിൽ അനിശ്ചിതത്വം നിലനിന്നിരുന്നു. ഇതിന് പിന്നാലെ പ്രസിഡൻറ് മസൂദ് പെസെഷ്കിയാൻ, ന്യായവ്യവസ്ഥാ മേധാവി ഗുലാം ഹൊസൈൻ മൊഹ്സെനി എജെയി, മതപണ്ഡിതൻ അലിറേസ അറാഫി എന്നിവരടങ്ങിയ താത്കാലിക മൂന്നംഗ സംഘം ഭരണകാര്യങ്ങൾ കൈകാര്യം ചെയ്തിരുന്നു.
വർഷങ്ങളായി ഇറാന്റെ രാഷ്ട്രീയ-സൈനിക മേഖലകളിൽ നിർണായക സ്വാധീനം ചെലുത്തിയ വ്യക്തിയാണ് മുജ്തബ. പരമോന്നത നേതാവിന്റെ ഓഫീസ് കാര്യങ്ങൾ നിയന്ത്രിച്ചിരുന്നതും അദ്ദേഹം തന്നെയായിരുന്നു. ഭരണകൂട വിരുദ്ധ പ്രക്ഷോഭങ്ങൾ അടിച്ചമർത്തുന്നതിലും മുജ്തബയ്ക്ക് പ്രധാന പങ്കുണ്ടായിരുന്നുവെന്നാണ് വിലയിരുത്തൽ. അസംബ്ലി ഓഫ് എക്സ്പേർട്സിനുള്ളിൽ വ്യത്യസ്താഭിപ്രായങ്ങൾ ഉയർന്നിരുന്നുവെങ്കിലും ഐആർജിസിയുടെ പിന്തുണയാണ് മുജ്തബയ്ക്ക് നിർണായകമായത്. പുതിയ നേതൃത്വത്തിൽ ഗൾഫ് രാജ്യങ്ങളുമായി ബന്ധപ്പെട്ട സാമ്പത്തിക-വിദേശ നയങ്ങളിൽ മാറ്റങ്ങൾ ഉണ്ടാകാമെന്ന വിലയിരുത്തലും ഉയരുന്നുണ്ട്.

