മുസ്ലിം പുരുഷൻ്റെ രണ്ടാം വിവാഹം റജിസ്റ്റർ ചെയ്യുന്നതിന് മുൻപ് ആദ്യ ഭാര്യയുടെ ഭാഗം കേൾക്കണം; ഹൈക്കോടതി
കൊച്ചി: മുസ്‌ലിം പുരുഷൻ്റെ രണ്ടാം വിവാഹം രജിസ്റ്റർ ചെയ്യുന്നതിന് മുൻപ് ആദ്യ ഭാര്യയുടെ ഭാഗം കേൾക്കണമെന്ന് ഹൈക്കോടതി. ആദ്യ ഭാര്യയുടെ ഭാഗം കേട്ട ശേഷം മാത്രമേ രണ്ടാം വിവാഹം രജിസ്റ്റർ ചെയ്ത് നൽകാവൂ. വിവാഹത്തിൻ്റെ നിയമ സാധുത ശരീഅത്ത് നിയമ പ്രകാരം ബന്ധപ്പെട്ട കോടതിയിൽ നിന്ന് സ്ഥാപിച്ചെടുക്കാമെന്ന് ഹൈക്കോടതി നിർദേശിച്ചു. ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണൻ അധ്യക്ഷനായ സിംഗിൾ ബെഞ്ചിൻ്റേതാണ് നിരീക്ഷണം.
ഭരണഘടന ഉറപ്പുനൽകുന്ന മൗലിക അവകാശങ്ങൾക്കാണ് മത അവകാശത്തേക്കാൾ പ്രാധാന്യം. രണ്ടാം വിവാഹത്തെ എതിർക്കുന്ന സ്ത്രീകളുടെ വൈകാരികത അവഗണിക്കാനാവില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. എന്നാൽ ബന്ധപ്പെട്ട അധികാരികൾക്ക് മുമ്പാകെ അപേക്ഷ സമർപ്പിക്കാൻ ഹർജിക്കാർക്ക് സ്വാതന്ത്ര്യമുണ്ട്. തുടർന്ന്, വിവാഹ രജിസ്ട്രാർ പുരുഷന്റെ ആദ്യ ഭാര്യയ്ക്ക് നോട്ടീസ് അയയ്ക്കണം. രണ്ടാം വിവാഹം രജിസ്റ്റർ ചെയ്യുന്നതിനെ അവർ എതിർത്താൽ, രണ്ടാം വിവാഹത്തിന്റെ സാധുത നിർണ്ണയിക്കാൻ കക്ഷികൾക്ക് ബന്ധപ്പെട്ട കോടതിയെ സമീപിക്കാമെന്ന് ഹൈക്കോടതി പറഞ്ഞു.

