മൈമിൽ പലസ്തീൻ ഐക്യദാർഢ്യം: കാസർകോട് സ്കൂൾ കലോത്സവം നിർത്തിവെച്ചു

കാസർഗോഡ്: പലസ്തീൻ ഐക്യദാർഢ്യം പ്രമേയമാക്കി മൈം അവതരിപ്പിച്ചതിനെ തുടർന്ന് സ്കൂൾ കലോത്സവം നിർത്തിവച്ചു. കാസർകോട് കുമ്പള ഗവ. ഹയർസെക്കൻഡറി സ്കൂളിലെ കലോത്സവമാണ് മാറ്റി വെച്ചത്. ഇന്നലെയാണ്
കുമ്പള ഹയർസെക്കൻഡറി സ്കൂൾ കലോത്സവം ആരംഭിച്ചത്.
പലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതും, ഒരു പിഞ്ചു കുഞ്ഞ് മരിച്ചു വീഴുന്നതും ആ കുട്ടിയെ എടുത്ത് സ്റ്റേജിന്റെ മുന്നിൽ കൊണ്ടുവരുന്നതുമാണ് മൈമിൽ അവതരിപ്പിച്ചത്. കുട്ടികൾ അവരുടെ കൈയ്യിലുണ്ടായിരുന്ന പ്ലക്കാർഡുകൾ ഉയർത്തിക്കാണിക്കാൻ തുടങ്ങിയപ്പോൾ അധ്യാപകർ വേദിയിലേക്ക് കയറി വന്ന് പരിപാടി നിർത്താൻ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ പോസ്റ്ററുമായി ചില വിദ്യാർഥികൾ സ്റ്റേജിലേക്ക് കയറിവരികയും, മുദ്രാവാക്യം വിളിക്കുകയും ചെയ്തതോടെയാണ് പരിപാടി നിർത്തിവയ്ക്കാൻ ആവശ്യപ്പെട്ടത് എന്നാണ് അധ്യാപകരുടെ വിശദീകരണം.
പ്രതിഷേധത്തെ തുടർന്ന് ഇന്ന് കുമ്പള ഹയർ സെക്കന്ററി സ്കൂളിലേക്ക് എംഎസ്എഫ് മാർച്ച് നടത്തി. പ്രതിഷേധക്കാർ പ്രിൻസിപ്പളിനെ ഉപരോധിച്ചു. പ്രതിഷേധം കടുത്തതോടെ കൈയ്യാങ്കളിയിൽ കലാശിച്ചു.അധ്യാപകനെതിരെ നടപടി വേണമെന്ന് പിടിഎ പ്രസിഡൻ്റ് അഭിപ്രായപ്പെട്ടു.സ്കൂളിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ച എസ്എഫ്ഐ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. അതേസമയം, കൃത്യമായി യോഗം നടത്താനായില്ലെന്നും, തിങ്കളാഴ്ച കലോത്സവം നടത്തുമെന്നും പ്രിൻസിപ്പൽ സിന്ധു അറിയിച്ചു.