യുഎഇയിലെ ആമസോൺ ഡാറ്റാ സെൻ്ററിന് നേരെ ആക്രമണം; പ്രവർത്തനം നിർത്തിവച്ചു
യുഎഇ: ആമസോൺ വെബ് സെർവിസ്സ് (AWS) അവേലബിലിറ്റി സോണിലുള്ള ആമസോൺ ഡാറ്റാ സെന്ററിന് നേരെ ആക്രമണം ഉണ്ടായതായി റിപ്പോർട്ട്. ആക്രമണത്തെ തുടർന്ന് എഡബ്യുഎസ് കേന്ദ്രത്തിൽ തീപിടുത്തമുണ്ടായതോടെ വൈദ്യുതി വിതരണം താത്കാലികമായി തടസപ്പെട്ടു. ആക്രമണം ഇറാൻ നടത്തിയതാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല. പൂർണ കണക്റ്റിവിറ്റി പുനഃസ്ഥാപിക്കാൻ മണിക്കൂറുകൾ എടുക്കുമെന്നാണ് എഡബ്യുഎസ് അറിയിച്ചത്. യുഎഇയിലെ മറ്റ് ഡാറ്റാ സെന്ററുകൾ സാധാരണപോലെ പ്രവർത്തിക്കുന്നുവെന്നും അധികൃതർ വ്യക്തമാക്കി.
യുണൈറ്റഡ് സ്റ്റേറ്റ്സ്–ഇസ്രയേൽ ആക്രമണങ്ങൾക്ക് പിന്നാലെ ഇറാനിൽ നിന്ന് യുഎഇ അടക്കമുള്ള രാജ്യങ്ങളിലേക്ക് മിസൈൽ-ഡ്രോൺ തിരിച്ചടികൾ തുടരുന്നതിനിടെയാണ് സംഭവം. അതേസമയം ബഹ്റൈൻയിലെ സൽമാൻ ഇൻഡസ്ട്രിയൽ സിറ്റിയിൽ നിർത്തിയിട്ടിരുന്ന വിദേശ കപ്പലിലും തീപിടുത്തമുണ്ടായി. ആകാശത്ത് തകർത്ത മിസൈലിന്റെ അവശിഷ്ടങ്ങൾ പതിച്ചതാണ് അപകടത്തിന് കാരണമെന്നാണ് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയത്. സംഭവത്തിൽ കപ്പലിലെ ഒരു ഏഷ്യൻ തൊഴിലാളി മരിച്ചു. രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു.
അതേസമയം ദോഹയിൽ ഖത്തർ പോർവിമാനങ്ങൾ വിന്യസിച്ചു. വ്യോമപ്രതിരോധം തകർക്കുന്ന മിസൈൽ അവശിഷ്ടങ്ങൾ പതിച്ച് അപകടങ്ങൾ വർധിക്കുന്ന പശ്ചാത്തലത്തിലാണ് നീക്കം. മുമ്പ് വ്യോമ പ്രതിരോധ സംവിധാനം മാത്രമാണ് ദോഹയുടെ ആകാശസുരക്ഷ കൈകാര്യം ചെയ്തിരുന്നത്.

