യുഎസ് ഗവണ്‍മെന്റ് അടച്ചുപൂട്ടി; ആറ് വര്‍ഷത്തിനിടയില്‍ ആദ്യം

xr:d:DAFMd_r783s:6,j:35582246667,t:22091708
വാഷിംഗ്ടൺ: സര്‍ക്കാര്‍ ഔദ്യോഗികമായി അടച്ചുപൂട്ടി. പ്രാദേശിക സമയം അർദ്ധരാത്രി 12 മുതൽ ഭരണസ്തംഭനം പ്രാബല്യത്തിൽ വന്നു. ഇനി അത്യാവശ്യ സേവനങ്ങൾ മാത്രമേ പ്രവർത്തിക്കൂ. ധനബിൽ പാസാക്കുന്നതിൽ കോൺഗ്രസിലെ റിപ്പബ്ലിക്കൻ-ഡെമോക്രാറ്റ് അംഗങ്ങൾ തമ്മിലുള്ള നിലപാട് ഭിന്നതയാണ് ഭരണസ്തംഭനത്തിന് കാരണമായത്. കോൺഗ്രസിലെ ചർച്ചകൾ ഫലം കണ്ടില്ല. തുടർന്ന് പ്രതിസന്ധി കൂടുതൽ രൂക്ഷമാക്കി. ഇതോടെ ഷട്ട്ഡൗൺ ഒഴിവാക്കാനാവില്ലെന്ന് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് നേരത്തെ തന്നെ സൂചന നൽകിയിരുന്നു.
1981 മുതൽ ഇതുവരെ അമേരിക്കയിൽ സംഭവിക്കുന്ന പതിനഞ്ചാമത്തെ ഷട്ട്ഡൗണാണ് ഇപ്പോഴത്തെത്. 2018-19 കാലത്ത് 35 ദിവസം നീണ്ടുനിന്ന ഭരണസ്തംഭനമുണ്ടായിരുന്നു. ഫെഡറൽ വകുപ്പുകൾക്ക് ആവശ്യമായ ഫണ്ടിംഗ് 12 വാർഷിക അപ്രോപ്രിയേഷൻ ബില്ലുകൾ വഴിയാണ് ലഭിക്കുന്നത്. ഇവ കോൺഗ്രസിൽ പാസാകാതെയോ പ്രസിഡൻറ് ഒപ്പുവയ്ക്കാതെയോ പോയാൽ സർക്കാർ പ്രവർത്തനങ്ങൾ തടസ്സപ്പെടും. നിലവിൽ ആരോഗ്യ മേഖലയിൽ, പ്രത്യേകിച്ച് ഒബാമ കെയർ സബ്‌സിഡി സംബന്ധിച്ചുള്ള തർക്കമാണ് രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമാക്കിയിരിക്കുന്നത്. റിപ്പബ്ലിക്കൻ പാർട്ടി സബ്‌സിഡി ഒഴിവാക്കണമെന്ന് ആവശ്യപ്പെടുമ്പോൾ, ഡെമോക്രാറ്റുകൾ അത് നിലനിർത്തണമെന്ന നിലപാടിലാണ്.
ഷട്ട്ഡൗൺ നടപ്പിലാകുന്നത് പ്രധാനമായും താൽക്കാലിക ജോലിക്കാരെ ബാധിക്കും. ഇവർക്ക് ശമ്പളം ഭരണസ്തംഭനം അവസാനിച്ചതിനു ശേഷമേ ലഭ്യമാകൂ. എയർ ട്രാഫിക് കൺട്രോളർമാർ, അതിർത്തി സംരക്ഷണ സേന, എഫ്‌ബിഐ, ടിഎസ്എ ഏജന്റുമാർ, സായുധസേനാംഗങ്ങൾ തുടങ്ങി പലരും ശമ്പളം കിട്ടാതെയും ജോലി തുടരണം. പാസ്പോർട്ട്, വിസ, സോഷ്യൽ സെക്യൂരിറ്റി കാർഡ് പോലുള്ള സേവനങ്ങളിൽ കാലതാമസം ഉണ്ടായേക്കും. ചെറുകിട ബിസിനസ് വായ്പകൾ, ഭക്ഷ്യ സഹായ പദ്ധതികൾ, ഗവേഷണ പ്രവർത്തനങ്ങൾ എന്നിവയും തടസ്സപ്പെടാനുള്ള സാധ്യത ഉയർന്നിരിക്കുകയാണ്.