യുവനടിയെ പീഡിപ്പിച്ച കേസ്: രഞ്ജിത്തിന് ജാമ്യമില്ല
കൊച്ചി: യുവനടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ അറസ്റ്റിലായ സംവിധായകൻ രഞ്ജിത്തിന് ജാമ്യം നിഷേധിച്ചു. എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. കഴിഞ്ഞ ദിവസമാണ് രഞ്ജിത്തിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്.
ജനുവരി 30നാണ് സംഭവം നടന്നതെന്നാണ് റിപ്പോർട്ട്. അതിജീവിതയുടെ രഹസ്യ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് നടത്തിയതെന്ന് പൊലീസ് അറിയിച്ചു. മുൻപ് ഉണ്ടായിരുന്ന കേസുകളും റിപ്പോർട്ടിൽ പരാമർശിച്ചിട്ടുണ്ടെന്നും, ജാമ്യം നൽകിയാൽ കേസ് അട്ടിമറിക്കപ്പെടാൻ സാധ്യതയുണ്ടെന്നും പൊലീസ് കോടതിയിൽ വ്യക്തമാക്കി.
കാരവാനിൽ വെച്ച് മോശമായി പെരുമാറിയെന്നാണ് യുവതിയുടെ പരാതി. സാക്ഷികളുടെ മൊഴികളും മൊബൈൽ ടവർ വിവരങ്ങളും ഉൾപ്പെടെയുള്ള തെളിവുകളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. സാഹചര്യ തെളിവുകൾ പ്രതിക്കെതിരെയാണെന്നും റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
സംഭവത്തിന് പിന്നാലെ യുവതി കരഞ്ഞുകൊണ്ട് ഷൂട്ടിങ് സ്ഥലത്ത് നിന്ന് പുറത്തേക്ക് വന്നതായും, സംഭവം അവിടെ ഉണ്ടായിരുന്നവർക്ക് അറിയാമായിരുന്നുവെന്നും കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ കാളിരാജ് മഹേഷ് പറഞ്ഞു. നടി കടുത്ത മാനസിക സംഘർഷത്തിലൂടെയാണ് കടന്നുപോയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

