യു.എസ്- ചൈന വ്യാപാര യുദ്ധം വീണ്ടും; സോയാബീൻ വാങ്ങുന്നില്ലെങ്കിൽ എണ്ണ വേണ്ടെന്ന് ട്രംപ്

വാഷിങ്ടൺ: അമേരിക്കയിൽ നിന്ന് സോയാബീൻ വാങ്ങില്ലെന്ന് ചൈനയുടെ തീരുമാനത്തിനെതിരെ പ്രതികാര നടപടിയുമായി പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യുഎസിലെ സോയാബീൻ കർഷകർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതും സാമ്പത്തികമായി ശത്രുതാപരമായ നടപടിയാണ് ചൈനയുടെ ഭാഗത്തു നിന്നുണ്ടായിരിക്കുന്നത്. ഇതിനു പകരമായി ചൈനയിൽ നിന്നുള്ള പാചക എണ്ണയുടെ ഇറക്കുമതി നിർത്തിവെയ്ക്കുന്നതുൾപ്പെടെയുള്ള നടപടികൾ പരിഗണിക്കുകയാണെന്നാണ് ട്രംപ് നൽകുന്ന മുന്നറിയിപ്പ്.
‘നമ്മുടെ സോയാബീൻ മനഃപൂർവ്വം വാങ്ങാതിരിക്കുകയും ഇതിലൂടെ സോയാബീൻ കർഷകർക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുകയും ചെയ്തിരിക്കുകയാണ്. പാചക എണ്ണയുടെയും മറ്റ് ഘടകങ്ങളുടെയും കാര്യത്തിൽ ചൈനയുമായുള്ള ബിസിനസ്സ് അവസാനിപ്പിക്കുന്ന പ്രതികാര നടപടികൾ ആലോചനയിലാണ്. നമുക്ക് എളുപ്പത്തിൽ പാചക എണ്ണ സ്വയം ഉത്പാദിപ്പിക്കാൻ കഴിയും, ചൈനയിൽ നിന്ന് അത് വാങ്ങേണ്ട ആവശ്യമില്ല’, ട്രംപ് ട്രൂത്ത് സോഷ്യൽ പോസ്റ്റിൽ കുറിച്ചു.
അമേരിക്കയിൽ നിന്ന് ഏറ്റവും കൂടുതൽ സോയാബീൻ ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ചൈന. ഏകദേശം 12.8 ബില്യൺ ഡോളർ വിലമതിക്കുന്ന 27 ദശലക്ഷം മെട്രിക് ടൺ സോയയാണ് 2024-ൽ മാത്രം ചൈന ഇറക്കുമതി ചെയ്തത്. എന്നാൽ ട്രംപ് ഭരണകൂടവുമായുള്ള വ്യാപാര യുദ്ധം മുറുകുന്നതിനാൽ മെയ് മാസത്തിനുശേഷം ചൈന സോയാബീൻ വാങ്ങിയിട്ടില്ല. ബ്രസീലിൽ നിന്ന് വലിയ അളവിൽ സോയാബീൻ വാങ്ങുനുള്ള തീരുമാനത്തിലാണ് ചൈന.