വയനാട് ദുരിതാശ്വാസ ഫണ്ട്: നൽകിയ തുകയുടെ കണക്ക് പുറത്തുവിട്ട് സിപിഐഎം
തിരുവനന്തപുരം: വയനാട് ദുരന്തബാധിതർക്കായി നൽകിയ സാമ്പത്തിക സഹായത്തിന്റെ കണക്ക് സിപിഐഎം പുറത്തുവിട്ടു. രണ്ട് ഘട്ടങ്ങളിലായി 92 ലക്ഷം 99,000 രൂപയാണ് പാർട്ടിയുടെ കേന്ദ്രകമ്മിറ്റി നൽകിയതെന്ന് അറിയിച്ചു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക കൈമാറിയതിന്റേതായ രേഖകളും സിപിഐഎം പുറത്ത് വിട്ടിട്ടുണ്ട്. വയനാട് ദുരിതാശ്വാസ നിധിയുമായി ബന്ധപ്പെട്ട് കോൺഗ്രസും സിപിഐഎമ്മും തമ്മിൽ വാദപ്രതിവാദങ്ങൾ തുടരുന്നതിനിടെയാണ് കണക്കുകൾ പുറത്തുവിട്ടത്.
സിപിഐഎം ജനറൽ സെക്രട്ടറി എം.എ. ബേബിയാണ് സാമൂഹ്യമാധ്യമത്തിലൂടെ ഈ വിവരങ്ങൾ പങ്കുവെച്ചത്.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സിപിഐഎം കേന്ദ്ര കമ്മിറ്റി രൂപീകരിച്ച പ്രത്യേക ഫണ്ടിലേക്ക് ലഭിച്ച തുക പൂർണ്ണമായും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയിട്ടുണ്ട്. ഇക്കാര്യത്തിൽ കണക്കുകൾ സുതാര്യമാണ്. സിപിഐ എം ഫണ്ടിനെക്കുറിച്ച് ചില രാഷ്ട്രീയ പാർടികളും മാധ്യമങ്ങളും ഉന്നയിക്കുന്ന ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതമാണ്. സ്വന്തം പരാജയം മൂടിവയ്ക്കാൻ അനാവശ്യ വിവാദങ്ങൾ സൃഷ്ടിക്കുകയാണ് ഇക്കൂട്ടർ. കണക്കുകളുടെ കാര്യത്തിൽ സുതാര്യത പുലർത്തുന്ന സിപിഐഎമ്മിന്റെ മാതൃക അവർ പിന്തുടരണം.
പഞ്ചാബ് ആൻഡ് സിന്ധ് ബാങ്കിലെ 07621000432853 എന്ന അക്കൗണ്ട് നമ്പറിലൂടെയാണ് പാർടി ദുരിതാശ്വാസ നിധി സമാഹരിച്ചത്. രണ്ട് ഘട്ടങ്ങളിലായാണ് ഈ തുക സിഎംഡിആർഎഫിലേക്ക് കൈമാറിയത്. 2025 മാർച്ച് 21-ന് 92,00,000 രൂപയും 2025 മെയ് 26-ന് 99,000 രൂപയുമാണ് കൈമാറിയത്. ഇതിനുപുറമെ, പാർടിയുടെ വിവിധ ബഹുജന സംഘടനകളും വലിയ തുകകൾ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയിട്ടുണ്ട്.
അഖിലേന്ത്യാ കിസാൻ സഭയും കേരള കർഷക സംഘവും സമാഹരിച്ച ഒരു കോടി രൂപയുടെ ചെക്ക് തിരുവനന്തപുരത്ത് വെച്ച് മുഖ്യമന്ത്രി സ. പിണറായി വിജയന് കൈമാറിയിട്ടുണ്ട്. കണക്കുകൾ അവതരിപ്പിക്കുന്നതിലെ സുതാര്യതയ്ക്ക് സുപ്രീംകോടതിയുടെ പോലും പ്രശംസിച്ച പാർടിയാണ് സിപിഐ എം.

