ശബരിമലയിലെ നാല് കിലോ സ്വർണം മാറ്റിയതിൽ അടിയന്തര പ്രമേയത്തിന് അനുമതിയില്ല, വാക്ക്ഔട്ട് ചെയ്ത് പ്രതിപക്ഷം
ഹൈക്കോടതിയുടെ അനുമതിയില്ലാതെ ശബരിമലയിലെ സ്വർണപ്പാളി അറ്റകുറ്റപണിക്കായി കൊണ്ടുപോയ സംഭവം അടിയന്തര പ്രമേയമായി അവതരിപ്പിക്കണമെന്ന പ്രതിപക്ഷ ആവശ്യം തള്ളി. തുടർന്ന് സഭയിൽ വാഗ്വോദങ്ങളുണ്ടാവുകയും പ്രതിപക്ഷം സഭയിൽനിന്നും ഇറങ്ങിപ്പോവുകയും ചെയ്തു. തിരുവഞ്ചൂർ രാധാകൃഷ്ണൻ വിഷയത്തിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയെങ്കിലും പരിഗണിക്കാൻ കഴിയില്ലെന്നായിരുന്നു സ്പീക്കറുടെ നിലപാട്. ഹൈക്കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാൽ അടിയന്തര പ്രമേയം അംഗീകരിക്കാൻ ആകില്ലെന്ന് സ്പീക്കർ അറിയിച്ചു.
എന്നാൽ ഹെക്കോടതി വളരെ കൃത്യമായി ഇക്കാര്യത്തിൽ അഭിപ്രായം പറയുകയും അന്വേഷണത്തിന് ഉത്തരവിടുകയും ഗൗരവത്ഹയോടെ കണ്ട വിഷയമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. ഹൈക്കോടതിയുടെയോ ഉദ്യോഗസ്ഥരുടെയോ അറിവില്ലാതെ ശബരിമലയിൽനിന്നും നാല് കിലോ സ്വർണം അടിച്ചു മാറ്റിയത് അയ്യപ്പ ഭക്തരെയും വിശ്വാസി സമൂഹത്തേയും മുഴുവൻ വിഷമത്തിലാക്കി എന്നും അദ്ദേഹം പറഞ്ഞു.സർക്കാരും ദേവസ്വം ബോർഡും അവരെ സംരക്ഷിക്കുകയാണ്. നാല് കിലോ സ്വർണം ശബരിമലയിൽനിന്നും അടിച്ചുമാറ്റിയിട്ടും സഭയിൽ അടിയന്തരപ്രമേയം അനുവദിക്കില്ലെന്ന് പറയുന്നത് തെറ്റായ കീഴ്‌വഴക്കമാണ്. അതിൽ പ്രതിഷേധിച്ച് വാക്ക് ഔട്ട് ചെയ്യുകയാണെന്നും സതീശൻ പറഞ്ഞു.
അതേസമയം സതീശനെതിരെ എം ബി രാജേഷ് വിമർശനമുന്നയിച്ചു. കഴിഞ്ഞ മൂന്ന് ദിവസത്തെ ക്ഷീണം തീർക്കാനാണ് പ്രതിപക്ഷ നേതാവ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ആര്‍എസ്എസിന് ആളില്ലാത്തതിന്റെ നിയമസഭയിൽ പ്രതിപക്ഷ നേതാവ് ഏറ്റെടുത്തിരിക്കുകയാണ്.ഹൈക്കോടതിയുടെ പരിഗണനയിലുള്ള വിഷയം ചര്‍ച്ച ചെയ്യാനാവില്ല. ഈ ചട്ടം അറിഞ്ഞുകൊണ്ടാണ് പ്രതിപക്ഷം പ്രമേയവുമായി എത്തിയതെന്നും അദ്ദേഹം പറഞ്ഞു.

