ശബരിമല സ്ത്രീ പ്രവേശനം: സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ച് ദേവസ്വം ബോർഡ്
കൊച്ചി: ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ്. ശബരിമലയിൽ ലിംഗ വിവേചനം ഇല്ലെന്നും, യുവതി പ്രവേശനത്തിൽ പ്രായപരിധിയിലുള്ള നിയന്ത്രണം മാത്രമാണുള്ളതെന്നും ബോർഡ് വ്യക്തമാക്കി.
ആചാരങ്ങളും അനുഷ്ഠാനങ്ങളും സംബന്ധിച്ച് തീരുമാനമെടുക്കാൻ ബോർഡിന് അധികാരമുണ്ടെന്നും, മതസ്വാതന്ത്ര്യം ആചാരങ്ങളെ ബാധിക്കുന്ന തരത്തിലാകരുതെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. വിശ്വാസകാര്യങ്ങളിൽ ഇടപെടുന്നതിന് കോടതിക്ക് പരിമിതിയുണ്ടെന്നും, കോടതിക്ക് പുറത്തുള്ള മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കി വിധി പറയരുതെന്നും ബോർഡ് കോടതിയെ അറിയിച്ചു.
ഇതോടൊപ്പം, ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ ഈ മാസം 14ന് സർക്കാരും സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. ഹിന്ദുമത പണ്ഡിതരും സാമൂഹിക പരിഷ്കർത്താക്കളും ഉൾപ്പെട്ട സമിതിയെ നിയോഗിച്ച് അവരുടെ അഭിപ്രായം തേടിയ ശേഷമേ അന്തിമ നിലപാട് എടുക്കാവൂ എന്നതാണ് സർക്കാരിന്റെ നിലപാട്.
സ്ത്രീകൾക്ക് പ്രവേശനം നിഷേധിക്കുന്നത് ഗുരുതരമായ മനുഷ്യാവകാശ ലംഘനം അല്ലെന്നും സർക്കാർ സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു. ബന്ധപ്പെട്ട മതപണ്ഡിതരുടെ അഭിപ്രായവും പരിഗണിച്ച് കോടതി സ്വതന്ത്രമായി തീരുമാനമെടുക്കണമെന്നും സർക്കാർ ആവശ്യപ്പെട്ടു.

