ശ്രീലങ്കൻ തീരത്ത് ഇറാനിയൻ യുദ്ധക്കപ്പലിന് നേരെ ആക്രമണം; 101 പേർ കാണാതായി
കൊളംബോ: ശ്രീലങ്കൻ തീരത്തിന് സമീപം ഇറാനിയൻ യുദ്ധക്കപ്പലിന് നേരെയുണ്ടായ ആക്രമണത്തിൽ 101 പേരെ കാണാതായതായി ശ്രീലങ്കൻ നാവികസേന അറിയിച്ചു. 78 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാൻ നാവികസേനയുടെ യുദ്ധക്കപ്പലായ ഐറിസ് ഡേന (ഹൾ നമ്പർ 75)യ്ക്കാണ് ആക്രമണം നേരിട്ടത്.
ആക്രമണത്തിൽ മുങ്ങിയ കപ്പലിൽ നിന്ന് 30 പേരെ രക്ഷപ്പെടുത്തിയതായി ശ്രീലങ്കൻ വിദേശകാര്യ മന്ത്രിയെ ഉദ്ധരിച്ച് അൽ ജസീറ റിപ്പോർട്ട് ചെയ്തു. രക്ഷപ്പെട്ട സെയിലർമാരിൽ ഒരാളുടെ നില അതീവ ഗുരുതരമാണെന്നും 32 പേരെ ഗല്ലേയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും റിപ്പോർട്ടിൽ പറയുന്നു.
രക്ഷാപ്രവർത്തനത്തിനായി നാവിക, വ്യോമസേന കപ്പലുകളും വിമാനങ്ങളും വിന്യസിച്ചിട്ടുണ്ട്. മറ്റൊരു രാജ്യത്തിന്റെ സൈന്യം ഉൾപ്പെട്ടിരിക്കുന്നതിനാൽ രക്ഷാപ്രവർത്തന ദൃശ്യങ്ങൾ പുറത്തുവിടുന്നില്ലെന്നും ശ്രീലങ്ക വ്യക്തമാക്കി.
ഐറിസ് ഡേന ഒരു മൗഡ്ജ്-ക്ലാസ് ഗൈഡഡ് മിസൈൽ ഫ്രിഗേറ്റാണ്. ബന്ദർ അബ്ബാസിൽ ആഭ്യന്തരമായി നിർമിച്ച കപ്പൽ 2021ലാണ് ഇറാൻ നാവികസേനയിൽ ഉൾപ്പെടുത്തിയിരുന്നത്. കപ്പലിലുണ്ടായിരുന്ന ഏകദേശം 180 നാവികരെ കണ്ടെത്താനുള്ള തിരച്ചിൽ തുടരുകയാണെന്ന് ശ്രീലങ്കൻ വിദേശകാര്യ മന്ത്രി വിജിത ഹെരാത്ത് സ്ഥിരീകരിച്ചു.

