സംസ്ഥാന ചലച്ചിത്ര അവാർഡ്: പ്രകാശ് രാജ് ജൂറി ചെയർമാൻ; സ്ക്രീനിംഗ് ഇന്ന് മുതൽ

തിരുവനന്തപുരം: 2024 ലെ സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണ്ണയത്തിനുള്ള ജൂറി ചെയർമാനായി നടനും സംവിധായകനുമായ പ്രകാശ് രാജിനെ നിയമിച്ചു.നടന്‍, നിര്‍മ്മാതാവ് എന്നീ നിലകളില്‍ അഞ്ച് ദേശീയപുരസ്‌കാരങ്ങള്‍ നേടിയ പ്രകാശ് രാജ് പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത കാഞ്ചീവരം എന്ന ചിത്രത്തിലൂടെ 2007 ല്‍ നടനുള്ള ദേശീയ അവാര്‍ഡ് നേടി.സംവിധായകരായ രഞ്ജന്‍ പ്രമോദ്, ജിബു ജേക്കബ് എന്നിവര്‍ പ്രാഥമിക വിധിനിര്‍ണയ സമിതിയിലെ രണ്ട് സബ് കമ്മിറ്റികളുടെ ചെയർമാന്മാരായിരിക്കും. ഇരുവരും അന്തിമ വിധിനിർണയ സമിതിയിലെ അംഗങ്ങളുമായിരിക്കും.
രഞ്ജന്‍ പ്രമോദ് ചെയര്‍പേഴ്സണ്‍ ആയ പ്രാഥമിക വിധി നിര്‍ണയ സമിതിയില്‍ എം സി രാജനാരായണന്‍, സുബാല്‍ കെ ആര്‍, വിജയരാജ മല്ലിക എന്നിവരാണ് ഉള്ളത്. അതേപോലെ ജിബു ജേക്കബ് ചെയര്‍പേഴ്സണ്‍ ആയ പ്രാഥമിക വിധി നിര്‍ണയ സമിതിയില്‍ വി സി അഭിലാഷ്, രാജേഷ് കെ, ഡോ. ഷംഷാദ് ഹുസൈന്‍ എന്നിവരും അംഗങ്ങളാണ്. രചനാ വിഭാഗം ജൂറിയുടെ ചെയര്‍പേഴ്സണ്‍ മധു ഇറവങ്കരയാണ്. എ ചന്ദ്രശേഖര്‍, ഡോ. വിനീത വിജയന്‍ എന്നിവരാണ് ഈ ജൂറിയിലെ അംഗങ്ങള്‍. ഒപ്പം ചലച്ചിത്ര അക്കാദമി സെക്രട്ടറി സി അജോയ് പ്രാഥമിക, അന്തിമ വിധി നിര്‍ണ്ണയ സമിതികളിലും രചനാ വിഭാഗം ജൂറിയിലും മെമ്പര്‍ സെക്രട്ടറി ആയിരിക്കും.
ഇന്ന് മുതൽ സിനിമകളുടെ സ്ക്രീനിംഗ് തുടങ്ങും. 128 സിനിമകളാണ് ജൂറിയുടെ പരിഗണനയ്ക്ക് എത്തിയത്. രണ്ട് പ്രാഥമിക ജൂറികൾ തെരഞ്ഞെടുത്ത സിനിമകളാകും അന്തിമ ജൂറിക്ക് മുന്നിലെത്തുക.