സംസ്ഥാന സ്കൂള്‍ കായികമേള: അത്‍ലറ്റിക്സിൽ 100 മീറ്ററിൽ കുട്ടികളെ അയോഗ്യരാക്കി, പരാതിയുമായി രക്ഷിതാക്കള്‍

സംസ്ഥാന സ്‌കൂൾ കായികമേളയിൽ ഇൻക്ലൂസീവ് അത്ലറ്റിക്സിൽ 100 മീറ്റർ മത്സരത്തിൽ കുട്ടികളുടെ കയ്യിലെ ടെതർ പൊട്ടി വിദ്യാർത്ഥികൾ മത്സരത്തിൽ നിന്ന്അയോഗ്യരാക്കപെട്ട തിൽ പരാതിയുമായി രക്ഷിതാക്കൾ. ടെതർ പൊട്ടിയ വിദ്യാർത്ഥികളെ ഫൈനലിൽ പ്രവേശിപ്പിക്കണമെന്നാണ് മാതാപിതാക്കളുടെ ആവശ്യം. ഫിനിഷ് ലൈനിന്‍റെ സമീപത്ത് വെച്ചാണ് ടെതര്‍ പൊട്ടിയത്.
സാധാരണ സ്കൂള്‍ ബാഗിന് ഉപയോഗിക്കുന്ന നിലവാരം കുറഞ്ഞ ടെതര്‍ ആണ് സംഘാടകര്‍ നൽകിയതെന്നും ടെതര്‍ പൊട്ടിയ ആളുകളെയും ഫൈനലിന് പരിഗണിക്കണമെന്നും ഇത്രയും നിലവാരമില്ലാത്ത സാധനം ഉപയോഗിച്ച് അയോഗ്യരാക്കപ്പെടുന്നത് സങ്കടകരമായ കാര്യമാണെന്നും രക്ഷിതാവ് സാദിക്കലി പറഞ്ഞു.ടെതര്‍ പൊട്ടികഴിഞ്ഞാൽ പിന്നെ ഗൈഡ് റണ്ണറുടെ കൈ പിടിച്ച് ഓടുക എന്നതാണ് മാർഗം. എന്നാൽ കൈപിടിച്ച് ഓടാൻ നോക്കിയപ്പോള്‍ പരിക്കേറ്റെന്നും എങ്ങനെയൊ ഓടി ഫിനിഷ് ചെയ്യുകയായിരുന്നുവെന്നും മത്സരാര്‍ത്ഥിയായ മുഹമ്മദ് ഷമ്മാസ് പറഞ്ഞു.
ഭിന്നശേഷിക്കാരായ കുട്ടികൾക്കുള്ള ഇൻക്ലൂസീവ് മത്സരങ്ങളോടെയാണ് ഇന്ന് സംസ്ഥാന സ്കൂള്‍ കായികമേളക്ക് തുടക്കമായത്. ആൺകുട്ടികളുടെ 400 മീറ്റർ ഫ്രീ സ്റ്റൈൽ ഇനത്തിൽ തിരുവനന്തപുരം മൂന്ന് സ്വര്‍ണം നേടി. പെൺകുട്ടികളുടെ 400 മീറ്റർ ഫ്രീ സ്റ്റൈൽ നീന്തലിൽ പാലക്കാടിനാണ് സ്വര്‍ണം. അത്‍ലറ്റിക്സ് മത്സരങ്ങൾ രാവിലെ ഏഴിനാണ് മുഖ്യവേദിയായ ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ തുടങ്ങിയത്. വിവിധ ഗെയിംസ് മത്സരങ്ങളാണ് ഇന്ന് മുതൽ നടക്കുന്നത്.