സഭാ മര്യാദകൾ ലംഘിച്ചു; മൂന്ന് പ്രതിപക്ഷ എംഎല്‍എമാര്‍ക്ക് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: നിയമസഭയിലെ പ്രതിഷേധത്തിൽ മൂന്ന് പ്രതിപക്ഷ എംഎൽഎമാർക്ക് സസ്പെൻഷൻ. റോജി എം ജോൺ എം വിൽസന്റ്, സനീഷ് കുമാർ ജോസഫ് എന്നിവർക്കാണ് സസ്പെൻഷൻ. പ്രതിപക്ഷം സഭാ മര്യാദകൾ ലംഘിച്ചു. ചീഫ് മാർഷലിനെ പരിക്കേൽപ്പിച്ചു. സഭയിൽ ഉന്തും തള്ളും ഉണ്ടാക്കി. ഭരണപക്ഷ അംഗങ്ങൾക്കെതിരെ വെല്ലുവിളി നടത്തി. പ്രതിപക്ഷം സഭാ മര്യാദകൾ ലംഘിച്ചു. ചീഫ് മാർഷലിനെ പരിക്കേൽപ്പിച്ചു തുടങ്ങിയ കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് സസ്പെൻഷൻ.
ശബരിമലയിലെ സ്വർണ്ണക്കൊള്ള വിഷയം ഉന്നയിച്ചായിരുന്നു ബഹളം. ദേവസ്വം മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് നടുത്തളത്തിലിറങ്ങിയ പ്രതിപക്ഷം ‘അയ്യപ്പന്റെ സ്വർണം ചെമ്പാക്കിയ എൽഡിഎഫ് രാസവിദ്യ’ എന്നെഴുതിയ ബാനറുകളും ഉയർത്തിയിരുന്നു. സ്പീക്കറുടെ ഡയസിലേക്ക് കടക്കാൻ ശ്രമിച്ച എംഎൽഎമാരും പ്രതിരോധിച്ച വാച്ച് ആൻഡ് വാർഡുമായി ഉന്തുംതള്ളും വാക്കേറ്റവും ഉണ്ടായി. സംഘർഷത്തിൽ വാച്ച് ആൻഡ് വാരിഡിന് പരിക്കേറ്റു. പിന്നാലെ സഭ നടപടികൾ താൽക്കാലികമായി നിർത്തിവെച്ചാണ് വീണ്ടും ആരംഭിച്ചത്. തുടർന്ന് സഭാ നടപടികൾ ബഹിഷ്‌കരിക്കുന്നതായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അറിയിച്ചു. പ്രതിപക്ഷ പ്രതിഷേധത്തിനെതിരെ ഭരണപക്ഷം രൂക്ഷ വിമർശനം ഉന്നയിച്ചു. പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തിൽ സഭയിൽ ഗുണ്ടായിസമാണ് നടന്നതെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു. പ്രതിപക്ഷം സഭയില്‍ മര്യാദകൾ ലംഘിക്കുന്നതാണ് കണ്ടത്. ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. വനിതകൾ അടക്കമുള്ള സുരക്ഷാ ജീവനക്കാരെ കയ്യേറ്റം ചെയ്തു. ശാരീരികമായി ഉപദ്രവിച്ചു. സഭയുടെ അന്തസിന് നിരക്കാത്ത പ്രകോപന മുദ്രാവാക്യങ്ങൾ മുഴക്കിയെന്നും എം ബി രാജേഷ് പറഞ്ഞു.