സി.പി. രാധാകൃഷ്ണൻ ഉപരാഷ്ട്രപതിയായി സത്യപ്രതിജ്ഞ ചെയ്തു
ഇന്ത്യയുടെ പതിനഞ്ചാമത് ഉപരാഷ്ട്രപതിയായി സി.പി. രാധാകൃഷ്ണൻ സത്യപ്രതിജ്ഞ ചെയ്തു. 767 പാര്‍ലമെന്റംഗങ്ങള്‍ വോട്ട് രേഖപ്പെടുത്തിയ തെരഞ്ഞെടുപ്പില്‍ 452 വോട്ടുകൾ നേടിയാണ് ഉപരാഷ്ട്രപതിയായി സി. പി. രാധാകൃഷ്ണൻ തെരഞ്ഞെടുക്കപ്പെട്ടത്. തമിഴ്നാട്ടിൽ നിന്ന് ഉപരാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെടുന്ന മൂന്നാമത്തെ വ്യക്തിയാണ് സി.പി. രാധാകൃഷ്ണൻ. രാഷ്ട്രപതി ഭവനിൽ പത്ത് മണിക്ക് ആരംഭിച്ച ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുർമു സത്യവാചകം ചൊല്ലിക്കൊടുത്തു. പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിമാരുമടക്കം ചടങ്ങിൽ പങ്കെടുത്തു.
തമിഴ്നാട് തിരുപ്പൂർ സ്വദേശിയായ രാധാകൃഷ്ണന്‍ 2024ജൂലൈ മുതൽ മഹാരാഷ്ട്ര ഗവർണറായി സേവനമനുഷ്ഠിച്ച് വരികയാണ്. 2023 ഫെബ്രുവരി മുതൽ 2024 ജൂലൈ വരെ ജാർഖണ്ഡ് ഗവർണറായി പ്രവർത്തിച്ചിരുന്നു. 2024 മാർച്ച് മുതൽ ജൂലൈ വരെ തെലങ്കാന ഗവർണറായും പുതുച്ചേരി ലെഫ്റ്റനന്റ് ഗവർണറായും അധിക ചുമതല വഹിച്ചു. നടത്തിയിരുന്നു. ഇന്ത്യയിലെ എല്ലാ നദികളെയും ബന്ധിപ്പിക്കുക, ഭീകരത ഇല്ലാതാക്കുക, ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുക, തൊട്ടുകൂടായ്മ ഇല്ലാതാക്കുക, മയക്കുമരുന്ന് ഭീഷണിക്കെതിരെ പോരാടുക തുടങ്ങിയ ആവശ്യങ്ങൾ ഉയർത്തിക്കാട്ടി 2004നും 2007നും ഇടയിൽ അദ്ദേഹം 93 ദിവസം നീണ്ടുനിന്ന 19,000 കിലോമീറ്റർ ‘രഥയാത്ര’ സംഘടിപ്പിച്ചു ജനശ്രദ്ധ നേടിയിരുന്നു. ആരോഗ്യപരമായ കാരണത്താൽ ജഗ്ദീപ് ധൻഖഡ് രാജിവെച്ചതിനെത്തുടർന്നാണ് ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടന്നത്.

