സ്റ്റാലിന്റെ സംസ്ഥാനതല പ്രചാരണത്തിന് ഇന്ന് തുടക്കം; തിരുവാരൂരിൽ ആദ്യ പൊതുയോഗം
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ സംസ്ഥാനതല തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇന്ന് തുടക്കമാകും. പിതാവും മുൻ മുഖ്യമന്ത്രിയുമായ എം. കരുണാനിധിയുടെ ജന്മസ്ഥലമായ തിരുവാരൂരിലാണ് പ്രചാരണത്തിന് തുടക്കം കുറിക്കുന്നത്. 2011ലും 2016ലും നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ കരുണാനിധി തിരുവാരൂർ മണ്ഡലത്തിൽ നിന്നാണ് വിജയിച്ചിരുന്നത്.
തിരുവാരൂർ ത്യാഗരാജസ്വാമി ക്ഷേത്രത്തിന് സമീപമുള്ള സൗത്ത് സ്ട്രീറ്റിൽ നടക്കുന്ന പൊതുയോഗത്തിൽ സ്റ്റാലിൻ പങ്കെടുക്കും. തുടർന്ന് മന്നാർഗുഡി, തിരുവാരൂർ, കിഴ്‌വേലൂർ, നന്നിലം, തിരുത്തുറൈപൂണ്ടി മണ്ഡലങ്ങളിലെ പ്രചാരണ പരിപാടികളിലും അദ്ദേഹം പങ്കെടുക്കും.
പാർട്ടി അറിയിച്ചതനുസരിച്ച് നാളെ (ഏപ്രിൽ 1) തിരുച്ചി, കരൂർ ജില്ലകളിലും മറ്റന്നാൾ (ഏപ്രിൽ 2) ഈറോഡ്, കോയമ്പത്തൂർ ജില്ലകളിലും സ്റ്റാലിൻ പ്രചാരണ പരിപാടികൾക്ക് നേതൃത്വം നൽകും.
കഴിഞ്ഞ ദിവസമാണ് സ്റ്റാലിൻ കൊളത്തൂർ മണ്ഡലത്തിൽ നിന്ന് നാമനിർദേശ പത്രിക സമർപ്പിച്ചത്. കൊളത്തൂരിൽ ഇത് അദ്ദേഹത്തിന്റെ തുടർച്ചയായ നാലാമത്തെ മത്സരമാണ്. മന്ത്രി പി.കെ. ശേഖർബാബു ഉൾപ്പെടെയുള്ള നേതാക്കളോടൊപ്പം എത്തിയായിരുന്നു പത്രിക സമർപ്പണം. കേന്ദ്രത്തിനെതിരായ പോരാട്ടമാണിത് എന്നും ഇത്തവണ വലിയ വിജയം ഡിഎംകെ സഖ്യം നേടുമെന്നും സ്റ്റാലിൻ ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു.

