സ്റ്റേഡിയം നവീകരണത്തിന്റെ മറവിൽ മരംമുറി; മെസിയുടെ പേരിൽ കേരളത്തിൽ നടന്നത് ദുരൂഹ ബിസിനസ് ഡീൽ: എംപി ഹൈബി ഈഡൻ
കൊച്ചി: മെസിയുടെ പേരിൽ കേരളത്തിൽ നടന്നത് ദുരൂഹ ബിസിനസ് ഡീലാണെന്നും സാമ്പത്തിക ക്രമക്കേടിൽ അന്വേഷണം വേണമെന്നും ഹൈബി ഈഡൻ എംപി. കലൂര്‍ സ്റ്റേഡിയം നവീകരണത്തിന്റെ മറവിൽ അനധികൃത മരംമുറിയും നടന്നെന്ന് ഹൈബി ആരോപിച്ചു. കലൂര്‍ സ്റ്റേഡിയത്തിൽ മെസി വരുന്നതുമായി ബന്ധപ്പെട്ട് നടന്ന ചര്‍ച്ചകളെക്കുറിച്ചും ദുരൂഹ ബിസിനസ് ഡീലിനെക്കുറിച്ചും അദ്ദേഹം ആവശ്യപ്പെട്ടു.
കലൂർ സ്റ്റേഡിയത്തിൽ അവകാശവാദം ഉന്നയിക്കുന്ന സ്പോൺസർ ആന്‍റോ അഗസ്റ്റിന്‍റെ നിലപാടിൽ സംശയമുണ്ട്. കളങ്കിതരുമായി കൂട്ടിനില്ലെന്ന് നേരത്തെ പറഞ്ഞ സർക്കാർ തന്നെയാണ് മുട്ടിൽ മരം മുറികേസിലെ പ്രതികളെ സ്പോൺസറാക്കിയതെന്നും ഹൈബി ഈഡൻ ചൂണ്ടിക്കാട്ടി. ജിസിഡിഎയും സ്പോൺസറും സ്റ്റേഡിയം നവീകരണത്തിനായി ഉണ്ടാക്കിയ കരാർ എന്താണെന്ന് വ്യക്തമാക്കണമെന്നും ആസൂത്രിതമായി സ്റ്റേഡിയം കൈക്കലാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും എറണാകുളം ഡിസിസി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസ് ആരോപിച്ചു. ഇതിൽ ഗൂഢാലോചന നടന്നിട്ടുണ്ടെങ്കിൽ സമഗ്ര അന്വേഷണം വേണമെന്നും ജിസിഡിയെ ചെയർമാൻ രാജിവെക്കണമെന്നും ഷിയാസ് പറഞ്ഞു. അതേസമയം, സര്‍ക്കാര്‍ ഇതുവരെ സ്റ്റേഡിയത്തെക്കുറിച്ചും സ്പോൺസറെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടി നൽകിയിട്ടില്ല.

