ഹയർ സെക്കന്ററി സ്കൂൾ അധ്യയന സമയം പരിഷ്കരിക്കാൻ നീക്കം; നിലവാരം ഉയർത്തുക ലക്ഷ്യമെന്ന് വിദ്യാഭ്യാസ വകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഹയർ സെക്കൻഡറി അധ്യാപകരുടെ അധ്യയന സമയം വർധിപ്പിക്കാൻ നീക്കം.ഒരു പിരീയഡിൻ്റെ ദൈർഘ്യം 45 മിനിറ്റിൽ നിന്ന് ഒരു മണിക്കൂറാക്കി കൂട്ടാനാണ് ആലോചന. വിദ്യാഭ്യാസ നിലവാരം ഉയർത്താനാണ് ഈ നടപടി എന്നാണ് പൊതു വിദ്യാഭ്യാസ വകുപ്പിൻ്റെ വിശദീകരണം.
നിലവിൽ 5 മിനിറ്റാണ് ഹയർസെക്കൻഡറി വിഭാഗത്തിലെ അധ്യാപകരുടെ അധ്യയന സമയം. ജൂനിയർ വിഭാഗം അധ്യാപകർക്ക് ആഴ്ചയിൽ 15 പിരീഡും സീനിയർ വിഭാഗത്തിന് ആഴ്ചയിൽ 25 പിരീഡും വരെയും ക്ലാസുകളുണ്ടാകും. പീരീഡിൻ്റെ എണ്ണത്തിൻ്റെ അടിസ്ഥാനത്തിലാണ് തസ്തികയടക്കം നിർണയിക്കുന്നത്. പുതിയ നിർദേശം നടപ്പിലാകുമ്പോൾ വ്യാപകമായി തസ്തിക വെട്ടിച്ചുരുക്കുമെന്നും അധ്യാപക പുനർ വിന്യാസം ഉണ്ടാകുമെന്നും സംഘടനകൾ ആരോപിക്കുന്നു.
സമയമാറ്റവുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കാനായി കഴിഞ്ഞമാസം 24 നായിരുന്നു പൊതു വിദ്യാഭ്യാസ വകുപ്പ് സർക്കുലർ ഇറക്കിയത്.പുതിയ തീരുമാന പ്രകാരം വേതന ഘടന, സ്ഥാനക്കയറ്റം, സ്ഥലംമാറ്റം, അധ്യാപക വിദ്യാർഥി അനുപാതം എന്നിവയെ ദോഷകരമായി ബാധിക്കുമെന്നും ആക്ഷേപമുണ്ട്.

