ഹോർമുസ് കടലിടുക്ക് കടന്ന് ഇന്ത്യയുടെ ഒമ്പതാമത് ചരക്ക് കപ്പൽ; സംഘർഷത്തിനിടയിലും ഗതാഗതം തുടരുന്നു
ഡൽഹി: പശ്ചിമേഷ്യയിൽ സംഘർഷം തുടരുന്നതിനിടെ ഇന്ത്യയുടെ ഒമ്പതാമത് ചരക്ക് കപ്പൽ ‘ഗ്രീൻ ആശ’ ഹോർമുസ് കടലിടുക്ക് സുരക്ഷിതമായി കടന്നു. കപ്പലിൽ എൽപിജി വഹിച്ചിരിക്കുകയാണെന്നാണ് ലഭിക്കുന്ന വിവരം. യുഎസ്–ഇസ്രയേൽ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ഫെബ്രുവരി 28 മുതൽ ഇറാൻ ഹോർമുസിൽ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.
ഉപരോധം നിലവിൽ വന്നതിന് ശേഷം ‘ഗ്രീൻ ആശ’ ഉൾപ്പെടെ എട്ട് ഇന്ത്യൻ കപ്പലുകൾ ഇതിനകം ഹോർമുസ് വഴി കടന്നുപോയിട്ടുണ്ട്. ഇതിൽ എൽപിജി വഹിച്ച രണ്ട് കപ്പലുകളും ഉൾപ്പെടുന്നു. മാർച്ച് 26 മുതൽ 28 വരെ 92,612 ടൺ എൽപിജി വഹിച്ച നാല് ഇന്ത്യൻ കപ്പലുകൾ കടലിടുക്ക് കടന്നിരുന്നു.
ശിവാലിക്, നന്ദ ദേവി, ജഗ് ലാഡ്കി, പൈൻ ഗ്യാസ്, ജഗ് വസന്ത്, ഗ്രീൻ സാൻവി എന്നീ കപ്പലുകളും ഇതിനകം ഹോർമുസ് വഴി സഞ്ചരിച്ചു. സംഘർഷാവസ്ഥയ്ക്കിടയിലും സമുദ്ര ഗതാഗതം നിലനിർത്താൻ ഇന്ത്യ ഇറാനിയൻ അധികൃതരുമായി ചർച്ച തുടരുകയാണ്.
ശത്രുക്കളല്ലാത്ത കപ്പലുകൾക്ക് കടന്നുപോകാൻ അനുമതി നൽകുമെന്ന് ഇറാൻ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ, ഇസ്രയേലുമായോ യുഎസുമായോ ബന്ധമുള്ള കപ്പലുകൾക്ക് ഹോർമുസ് കടലിടുക്ക് വഴി സഞ്ചരിക്കാൻ അനുമതി നൽകിയിട്ടില്ല.

