ഹോർമുസ് കടലിടുക്ക് തുറക്കാൻ ഇറാന് നൽകിയ സമയപരിധി 10 ദിവസത്തേക്ക് കൂടി നീട്ടി ട്രംപ്
ടെഹ്റാൻ: ഹോർമുസ് കടലിടുക്ക് തുറക്കുന്നതിനായി ഇറാനിന് നൽകിയ സമയപരിധി ഏപ്രിൽ 6 വരെ പത്ത് ദിവസത്തേക്ക് കൂടി നീട്ടി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഏപ്രിൽ 6 തിങ്കളാഴ്ച രാത്രി 8 മണിവരെയാണ് പുതിയ സമയം അനുവദിച്ചതെന്ന് അദ്ദേഹം സമൂഹമാധ്യമത്തിലൂടെ അറിയിച്ചു.
ഇറാൻ സർക്കാരിന്റെ അഭ്യർഥനപ്രകാരം ഊർജ നിലയങ്ങളിലെ ആക്രമണങ്ങൾ താൽക്കാലികമായി നിർത്തിവെച്ചതായും, ചർച്ചകൾ പുരോഗമിക്കുകയാണെന്നും ട്രംപ് വ്യക്തമാക്കി. ഇറാൻ ഏഴ് ദിവസത്തെ സമയം ആവശ്യപ്പെട്ടപ്പോൾ താൻ പത്ത് ദിവസം അനുവദിച്ചതായും അദ്ദേഹം പറഞ്ഞു.
അതേസമയം, പശ്ചിമേഷ്യയിലെ സംഘർഷം തുടരുകയാണ്. ലെബനനിലും പശ്ചിമ ഇറാനിലും ആക്രമണം നടത്തിയതായി ഇസ്രയേൽ വ്യോമസേന അറിയിച്ചു. ആക്രമണങ്ങളിൽ ലെബനനിൽ ഇതുവരെ 1100 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുണ്ട്. ടെഹ്റാനിലും സ്ഫോടനങ്ങൾ ഉണ്ടായതായി പ്രാദേശിക മാധ്യമങ്ങൾ പറയുന്നു.
ഉത്തര ഇസ്രയേലിൽ ആക്രമണം നടന്നതായി സൈന്യം സ്ഥിരീകരിച്ചു. ഒരു മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സൗദിയിലും കുവൈറ്റിലും ഡ്രോൺ ആക്രമണങ്ങൾ പ്രതിരോധിച്ചതായും അധികൃതർ അറിയിച്ചു. ഹോർമുസ് കടലിടുക്കിൽ ഒരു തായ് കപ്പൽ ആക്രമിക്കപ്പെട്ടതായും റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്.

